ആലപ്പുഴ: ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ടുകാർ തകർത്ത കെഎസ്ആർടിസി ബസ്സുകളുടെ കൂട്ടത്തിൽ ദമ്പതികളായ ജീവനക്കാർ പരിപാലിച്ചിരുന്ന ബസും. കെഎസ്ആർടിസി ജീവനക്കാരായ ഗിരി ഗോപിനാഥനും താര ദാമോദരനും സ്വന്തം കുഞ്ഞിനെ പോലെ പരിപാലിച്ചുവരുന്ന ബസാണ് പോപ്പുലർ ഫ്രണ്ട് അക്രമികൾ തകർത്തത്.
ഇന്നലെ രാവിലെ ആലപ്പുഴയിലേക്കുള്ള ആദ്യ ട്രിപ്പ് നടത്തുന്നതിനിടെ ആക്രമികൾ ബസിന്റെ ചില്ല് എറിഞ്ഞു തകർക്കുകയായിരുന്നു. കെഎൽ 15 9681 ബസാണ് കല്ലേറിൽ തകർന്നത്. സ്വന്തം വാഹനം കണക്കെ ബസിനുള്ളിൽ മ്യൂസിക്ക് സിസ്റ്റം ഉൾപ്പെടെ ദമ്പതികൾ സ്ഥാപിച്ചിരുന്നു. കൂടാതെ ബസ് അലങ്കരിക്കുകയും ചെയ്തിരുന്നു. ഡ്യൂട്ടിയുള്ള ദിവസങ്ങളിൽ അതിരാവിലെ എത്തി ബസ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗോപിനാഥ് സർവീസ് നടത്താറുള്ളത്.
ഹർത്താൽ ദിവസം ദമ്പതിമാർ അവധിയായതിനാൽ മറ്റ് രണ്ടുപേരാണ് ബസ് ഓടിച്ചിരുന്നത്.യാത്ര ആരംഭിച്ചയുടൻ അക്രമികൾ വാഹനം എറിഞ്ഞു തകർത്തുവെന്നാണ് ബസ് ജീവനക്കാരായ ഗിരീഷും സന്തോഷും പറയുന്നത്.
ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നുവെന്നാണ് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
Comments