ലണ്ടൻ: ബ്രിട്ടണിലെ ഇന്ത്യൻ വംശജ സുയെല്ല ബ്രാവെർമാന് ക്വീൻ എലിസബത്ത് രണ്ടിന്റെ പേരിൽ ബഹുമതി. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയാണ് ഈ വർഷം മുതൽ സുയെല്ല ബ്രാവെർമാൻ. വുമൺ ഓഫ് ദ ഇയർ ബഹുമതിയാണ് നൽകിയത്.
ബ്രാവെർമാന് വേണ്ടി ലണ്ടനിൽ നടന്ന ചടങ്ങിൽ മാതാപിതാക്കളാണ് ബഹുമതി സ്വീകരിച്ചത്. തനിക്ക് ലഭിച്ച അംഗീകാരത്തിൽ ബ്രാവെർമാൻ നന്ദി അറിയിച്ചു. ഇന്ന് ലോകത്തിൽ ഏതൊരു വിദേശ പൗരനും സുരക്ഷിതമായി ജീവിക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച രാജ്യമാണ് ബ്രിട്ടനെന്നും ബ്രാവെർമാൻ പറഞ്ഞു.
‘ഇത്തവണത്തെ ക്വീൻ എലിസബത്ത് വുമൺ ഓഫ് ദ ഇയർ ബഹുമതി മുൻ അറ്റോർണി ജനറലും ആഭ്യന്തര സെക്രട്ടറിയുമായ സുയേലാ ബ്രാവെർമാന് നൽകുകയാണ്. ബ്രാവെർമാന്റെ മാതാപിതാക്കളായ ഉമ , ക്രിസ് എന്നിവർ ബഹുമതി ഏറ്റുവാങ്ങി.’ ഏഷ്യൻ അച്ചീവേഴ്സ് അവാർഡ് കമ്മിറ്റി അറിയിച്ചു.
ബ്രിട്ടണിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സുയെല്ല ഇത്തവണ ഋഷി സുനകിനൊപ്പം പ്രധാനമന്ത്രി പദത്തിനായി മത്സരിച്ച സ്ഥാനാർത്ഥികളിൽ ഒരാളാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സാണ് ബ്രാവെർമാനെ ആഭ്യന്തര സെക്രട്ടറിയാക്കിയത്.
സുയെല്ല ഇതിന് മുൻപ് 2020-22 വർഷം അറ്റോർണീ ജനറൽ ചുമതലവഹിക്കുകയായിരുന്നു. 2018ൽ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോരാനുള്ള വിഷയം ചർച്ച ചെയ്യുമ്പോൾ സുയെല്ലയാണ് പാർലമെന്റ് അണ്ടർ സെക്രട്ടറി എന്ന പദവി വഹിച്ചിരുന്നത്.
ദക്ഷിണേഷ്യയിൽ നിന്നും ലോകത്തിന്റെ വിവിധ മേഖലകളിൽ എത്തി കഴിവു തെളിയിച്ചവരെ എല്ലാ വർഷവും ആദരിക്കുന്ന ഏഷ്യൻ ആച്ചീവേഴ്സ് കമ്മിറ്റിയാണ് ബഹുമതി നൽകുന്നത്.
Comments