ഇടുക്കി : കമ്പംമേട്ട് പോലീസ് സ്റ്റേഷനിലെ ചൈനീസ് പാമ്പുകൾ വ്യാജന്മാരെന്ന് തിരിച്ചറിഞ്ഞ് കുരങ്ങന്മാർ. ഇതോടെ സ്റ്റേഷൻ പരിസരത്ത് വീണ്ടും ഇവ തിരിച്ചെത്തിയിരിക്കുകയാണ്. വാനര ശല്യം സഹിക്കവയ്യാതെയാണ് പോലീസ് ചൈനീസ് പാമ്പുകളെ സ്ഥാപിച്ചത്. എന്നാൽ പാമ്പുകൾ സ്ഥിരതാമസമാക്കിയതോടെ ചതി തിരിച്ചറിഞ്ഞിരിക്കുകയണ് വാനര സംഘം.
തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് കമ്പംമേട്ട് പോലീസ് സ്റ്റേഷൻ. തൊട്ടടുത്ത് തമിഴ്നാട് വനഭൂമിയാണ്. ആദ്യം പരീക്ഷണമായി ആരംഭിച്ച പാമ്പ് സ്ഥാപിക്കൽ വിജയിക്കുകയായിരുന്നു. പിന്നാലെ അധികം പാമ്പുകളെ എത്തിച്ച് സ്റ്റേഷൻ പരിസരങ്ങളിൽ സ്ഥാപിച്ചു. ഇതോടെ ഒറ്റ കുരങ്ങുകൾ പോലും എത്താതെയായി. അതിനാണ് നിലവിൽ മാറ്റം വന്നിരിക്കുന്നത്.
ഇതേ പരീക്ഷണം നടത്തിയ മറ്റൊരു വ്യക്തികൂടെയുണ്ട് ഇടുക്കിയിൽ. ഉടുമ്പൻചോലയിലെ സ്വകാര്യ ഏലത്തോട്ടത്തിലെ ജീവനക്കാരനായ ബിജു. തോട്ടത്തിൽ കുരങ്ങുകളെ ഓടിക്കാൻ ബിജുവും കാവൽ നിർത്തിയിരിക്കുന്നത് ചൈനീസ് പാമ്പുകളെയാണ്.തോട്ടത്തിൽ എത്തുന്ന കുരങ്ങുകൾ വ്യാപകമായി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ ഇവയെ ഓടിക്കാനുള്ള മാർഗ്ഗം അന്വേഷിക്കുകയായിരുന്നു ബിജു.
ഈ സമയത്താണ് തോട്ടത്തിൽ ചത്ത് കിടന്ന പാമ്പിനെ കണ്ട് കുരങ്ങന്മാർ ഓടുന്നത് ഇയാൾ കണ്ടത്. പിന്നീടാണ് പരീക്ഷണത്തിനായി ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് റബ്ബർ പാമ്പ് വാങ്ങി കുരങ്ങ് വരുന്ന വഴിയിൽ കെട്ടിവച്ചത്.സംഭവം വിജയിച്ചതോടെ തോട്ടത്തിൽ ബിജു കൂടുതൽ പാമ്പുകളെ സ്ഥാപിച്ചു. നിലവിൽ ഇരുനൂറോളം ചൈനീസ് പാമ്പുകളാണ് തോട്ടത്തിൽ ഇടം നേടിയിരിക്കുന്നത്. ചൂണ്ട നൂല് ഉപയോഗിച്ച് മരത്തിലും ഏലച്ചെടികളിലും പാമ്പുകളെ വച്ചിട്ടുണ്ട്.
Comments