സിയോൾ: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചുവെന്ന് ദക്ഷിണ കൊറിയ. കിഴക്കൻ തീരത്തു നിന്നും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായാണ് ദക്ഷിണ കൊറിയൻ സൈനിക ഉദ്യോഗസ്ഥർ പറയുന്നത്. ദക്ഷിണ കൊറിയയുമായി സംയുക്ത അഭ്യാസത്തിൽ പങ്കെടുക്കാൻ യുഎസ് വിമാനവാഹിനിക്കപ്പൽ എത്തിയതിനു തൊട്ടു പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രകോപനപരമായ നീക്കം. മാത്രമല്ല, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് സിയോൾ സന്ദർശിക്കാനിരിക്കെയാണ് ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ തൊടുത്തിരിക്കുന്നത്.
ഉത്തര കൊറിയ നടത്തിയ മിസൈൽ വിക്ഷേപണം ഗുരുതരവും പ്രകോപനപരവുമായ പ്രവൃത്തിയാണെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു. ബാലിസ്റ്റിക്, ആണവായുധ പരീക്ഷണങ്ങളിൽ നിന്നെല്ലാം ഉത്തരകൊറിയയെ യുഎൻ വിലക്കിയിട്ടുണ്ട്. എന്നാൽ വിലക്കുകളെ മറി കടന്ന് പലവട്ടം ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തി. 60 കിലോമീറ്റർ ഉയരത്തിൽ 600 കിലോമീറ്ററോളം ദൂരം ഉത്തര കൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സഞ്ചരിച്ചുവെന്നാണ് ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ സൈന്യം പൂർണ്ണ സജ്ജമാണെന്നും, നിരീക്ഷണവും ജാഗ്രതയും ശക്തിപ്പെടുത്തുന്നതിന് യുഎസ് സഹായിക്കുന്നുണ്ടെന്നും ദക്ഷിണ കൊറിയ പ്രതികരിച്ചു.
അതേസമയം, ജപ്പാന്റെ കോസ്റ്റ് ഗാർഡും ബാലിസ്റ്റിക് വിക്ഷേപണം സ്ഥിരീകരിച്ചു. സമുദ്രത്തിലൂടെ സഞ്ചിരിക്കുന്ന കപ്പലുകൾക്ക് ജപ്പാൻ സൈന്യം ജാഗ്രത നിർദ്ദേശം നൽകി. കഴിഞ്ഞ ജൂൺ മാസത്തിലും യുഎസ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം സിയോളും വാഷിംഗ്ടണും പൂർത്തിയാക്കിയതിന് പിന്നാലെ ഉത്തര കൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.
Comments