തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. കേരള രാഷ്‌ട്രീയ രംഗത്തെ മുതിർന്ന നേതാവായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ഭാരതത്തിന്റെ തനിമയും ദേശീയതയും ഉയർത്തിപ്പിടിച്ചുകൊണ്ട്, ഗാന്ധിജിയോടൊപ്പം അണിചേർന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ.മൊയ്തു മൗലവി, പി.പി ഉമ്മർകോയ തുടങ്ങിയവരുടെ പൈതൃകം പിന്തുടർന്ന വടക്കൻ കേരളത്തിലെ ഉന്നത നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് ഗോവ ഗവർണർ പറഞ്ഞു.
സ്വന്തം മതവിശ്വാസത്തോട് പ്രതിബദ്ധത പുലർത്തുന്നതോടൊപ്പം നാടിന്റെ പാരമ്പര്യവും ആത്മീയദർശനങ്ങളും കാത്തുസൂക്ഷിക്കാനുള്ള പോരാട്ടത്തിൽ കനത്ത വെല്ലുവിളികളെ അതിജീവിച്ച അപൂർവ്വം നേതാക്കളിലൊരാളാണ് ആര്യാടൻ മുഹമ്മദ്. കാര്യങ്ങൾ പഠിച്ച്, നിർഭയനായി അത് വിളിച്ച് പറയുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിടുതൽ ചെയ്യുന്നതുവരെ ജയിലിൽ കിടക്കുകയും അപമാനത്തിനിരയാവുകയും ചെയ്ത ചരിത്രമുള്ള നേതാവാണ് ആര്യാടൻ മുഹമ്മദ്.
ഒരു എംഎൽഎയുടെ മരണമൊഴി വിശ്വസനീയമല്ലെന്ന് കണ്ടു കൊണ്ടാണ് ആര്യാടൻ മുഹമ്മദിനെ ഉന്നത നീതിപീഠം കുറ്റവിമുക്തനാക്കിയത്. അദ്ദേഹം താനുമായി ആത്മബന്ധം പുലർത്തിയിരുന്നുവെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ക്രൂശിക്കപ്പെടുന്ന നീതിയുടെ ഇരയാണ് ആര്യാടൻ മുഹമ്മദ് എന്ന് സ്ഥാപിച്ചു കൊണ്ടുള്ള എന്റെ പഠന ലേഖനം അദ്ദേഹത്തെ അത്യധികം ആഹ്ളാദിപ്പിച്ചിരുന്നു. തത്വാധിഷ്ഠിത നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഉന്നത പോരാളിയായി താൻ അദ്ദേഹത്തെ വിലയിരുത്തുന്നുവെന്നും അദ്ദേഹത്തിന്റെ ഓർമ്മയ്‌ക്ക് മുന്നിൽ നമ്രശിരസ്കനാകുന്നു എന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
Comments