ബംഗലൂരു: കർണാടകയിൽ ദളിത് യുവാവിനെ നിർബന്ധപൂർവ്വം മതം മാറ്റി സുന്നത്ത് ചെയ്ത് ബീഫ് തീറ്റിച്ചു. ശ്രീധർ ഗംഗാധർ എന്ന 26 വയസ്സുകാരനാണ് കൊടും ക്രൂരതയ്‌ക്ക് ഇരയായത്. ഇയാളുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് മാണ്ഡ്യയിൽ ഹിന്ദു സംഘടനകൾ ഇസ്ലാമിക മതപഠന കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്ന് സംഘർഷമുണ്ടായി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക പോലീസ് ഹിന്ദു സംഘടനാ നേതാക്കൾക്ക് ഉറപ്പ് നൽകി.
മതം മാറ്റിയവർ തന്റെ പേര് മുഹമ്മദ് സൽമാൻ എന്നാക്കി മാറ്റിയതായും ഗംഗാധർ പരാതിയിൽ പറയുന്നു. മാണ്ഡ്യ സ്വദേശിയായ അത്താവുർ റഹ്മാൻ, ബാണശങ്കരി പള്ളിയിലെ ഉസ്താദ് അസീസ് എന്നിവർക്കെതിരെയാണ് പരാതി. മെയ് മാസം മുതൽ പ്രതികൾ മതപരിവർത്തനത്തിന്റെ ഭാഗമായി തന്നെ നിർബ്ബന്ധിച്ച് പള്ളിയിൽ കൊണ്ട് പോയിരുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു.
മതം മാറ്റിയതിനെ തുടർന്ന് പ്രതികൾ ഗംഗാധറിനെ ബംഗലൂരുവിലെ നിരവധി പള്ളികളിൽ കൊണ്ട് പോയി. പിന്നീട് നിർബന്ധപൂർവ്വം സുന്നത്ത് ചെയ്യിക്കുകയും ബീഫ് തീറ്റിക്കുകയും ചെയ്തു. എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചതായും ഗംഗാധർ പറഞ്ഞു.
തിരുപ്പതിയിലെ പള്ളിയിൽ എത്തിച്ച് ഖുറാൻ പഠിപ്പിച്ചു. ഇസ്ലാമിക രീതിയിൽ നിസ്കരിക്കാൻ പഠിപ്പിച്ചു. തുടർന്ന് മൂന്ന് ഹിന്ദുക്കളെയെങ്കിലും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ നിർദ്ദേശം നൽകി. അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ എന്ന പേരിൽ തോക്കും നൽകി. ഹിന്ദുക്കളെ മതം മാറ്റിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വിശദീകരിക്കുന്നു.
ശ്രീധർ ഗംഗാധറിന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളുടെ രാഷ്‌ട്രീയ ബന്ധം ഉൾപ്പെടെ പരിശോധിക്കുമെന്നും, കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Comments