പൂനെ: പോപ്പുലർ ഫ്രണ്ട് അക്രമികളുയർത്തുന്ന പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങളെയും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളെയും നിസാരവൽക്കരിച്ച് മുതിർന്ന ആർജെഡി നേതാവ് ശിവാനന്ദ് തിവാരി. ലാലു പ്രസാദ് യാദവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അദ്ദേഹം.
പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നതും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുയർത്തുന്നതും പ്രതിഷേധത്തിന്റെ ഭാഗം മാത്രമാണ്. ഇവർ പാകിസ്താന് വേണ്ടി പ്രവർത്തിക്കുകയോ പോകുകയോ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരമാർശം.
കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിലെ പൂനെയിലാണ് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുമായി പോപ്പുലർ ഫ്രണ്ട് അക്രമികളെത്തിയത്. കളക്ടറുടെ ഓഫീസിന് മുമ്പിലും എൻഐഎ ഓഫീസിന് മുമ്പിലും തടിച്ചുകൂടിയ അക്രമികൾ, വിദ്വേഷകരമായ മുദ്രാവാക്യങ്ങളും ഉയർത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 70 ലധികം പേർക്കെതിരെ കേസെടുക്കുകയും 42 പേരെ പിടികൂടുകയും ചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അക്രമികൾക്കെതിരെ കേസെടുത്തത്.
അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കിയിരുന്നു.സംസ്ഥാനത്ത് ദേശവിരുദ്ധപ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും, ഉചിതമായ നടപടിയെടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഛത്രപതി ശിവാജിയുടെ നാട്ടിൽ ഇത്തരം മുദ്രാവാക്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
മഹാരാഷ്‌ട്രയിൽ ആരെങ്കിലും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചാൽ അവരെ വെറുതെ വിടില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതികരണം.
Comments