ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ ആയിരക്കണക്കിന് സജീവ പ്രവർത്തകർ പിഎഫ്‌ഐയ്‌ക്കുള്ളതായി ഇ ഡി. ഇവർ വഴിയാണ് ഇന്ത്യയിലേക്ക് പണം എത്തിച്ചതെന്നും എൻഐഎ കണ്ടെത്തി. അബുദാബിയിലെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് ഹവാല പണമിടപാടുകൾ നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇത്തരത്തിൽ പിഎഫ്‌ഐക്ക് 120 കോടി രൂപ ലഭിച്ചു.
ഗൾഫിലെ ഫണ്ട് പിരിവുകളുടെയും ഹവാല ഇടപാടുകളുടെയും ചുമതല കേരളത്തിലെ പിഎഫ്ഐ സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായി പ്രവർത്തിച്ച അഷ്റഫ് എംകെയ്‌ക്ക് ആയിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റായ ദർബാർ റെസ്റ്റോറന്റ് വഴിയാണ് ഹവാല പണമിടപാടുകൾ നടന്നിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 2010-ൽ പ്രൊഫസർ ജോസഫിന്റെ കൈവെട്ടിയ കേസിലും പ്രതിയാണ് അഷ്റഫ്.
ഇന്ത്യയിലും ഗൾഫിലുമായി പിഎഫ്‌ഐയുടെ മുഖപത്രമായി തേജസ് പത്രം പ്രവർത്തിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞു. വ്യാജ സംഭാവന രസീതുകൾ സൃഷ്ടിച്ച് അധികാരികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയതായും തെളിഞ്ഞു. അബുദാബിയിലെ ദർബാർ റെസ്റ്റോറന്റിനെ ഹവാല ഇടപാടുകളുടെയും ഇന്ത്യയിലേക്കുള്ള അനധികൃത കൈമാറ്റത്തിന്റെയും താവളമായി ഉപയോഗിച്ചതായും ഇ ഡി വ്യക്തമാക്കി. പിഎഫ്ഐയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നേരത്തെ അറസ്റ്റിലായ അബ്ദുൾ റസാഖ് ബിപി, ദർബാർ റെസ്റ്റോറന്റ് വഴി പിഎഫ്ഐയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
അബുദാബിയിലെ ദർബാർ റസ്റ്റോറന്റ് കൈകാര്യം ചെയ്യുന്ന സഹോദരനിൽ നിന്നാണ് ഇയാൾ കുറ്റകൃത്യത്തിന്റെ വരുമാനം സ്വീകരിച്ചതെന്നും കണ്ടെത്തി. റസാഖിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ടാമർ ഇന്ത്യ സ്പൈസസ് പ്രൈവറ്റ് ലിമിറ്റഡ് വഴിയും വരുമാനം സ്വീകരിക്കാൻ ഉപയോഗിച്ചു. പിഎഫ്ഐയുടെ സ്ഥാപക അംഗമായ പയേത്തിന് ഖത്തറിൽ നിന്ന് ഫണ്ട് ശേഖരിക്കാനുള്ള ചുമതല 2007 മുതൽ നൽകി. അബ്ദുൾ റസാഖാണ് റെസ്റ്റോറന്റിനെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമാക്കി മാറ്റിയതെന്നും ഇ ഡി പറഞ്ഞു.
Comments