തിരുവനന്തപുരം: കേരള വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മറ്റി പ്രതിനിധിയെ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ന് തന്നെ പ്രതിനിധിയെ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സർവ്വകലാശാല വിസിക്ക് കത്തയച്ചു. ഒക്ടോബർ 24നാണ് നിലവിലെ വി സിയുടെ കാലാവധി അവസാനിക്കുന്നത്. കേരള സർവ്വകലാശാല വി സിക്ക് പകരക്കാരനെ നിർദ്ദേശിക്കാൻ ചാൻസിലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതുവരെയായിട്ടും സെർച്ച് കമ്മിറ്റി പ്രതിനിധിയെ തീരുമാനിക്കതിനെ തുടർന്ന് വി സിക്ക് അന്ത്യശാസനം നൽകിയിരിക്കുകയാണ് ഗവർണർ.
ജൂലൈ 15ന് ചേർന്ന സെനറ്റ് യോഗത്തിൽ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ വി കെ രാമചന്ദ്രനെ സെനറ്റ് പ്രതിനിധിയായി നിശ്ചയിച്ചെങ്കിലും അദ്ദേഹം സ്വമേധയാ പിന്മാറുകയായിരുന്നു. വി സി ആകാൻ പകരക്കാരനെ നൽകാത്തതുകൊണ്ട് സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ അഞ്ചാംഗ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസമാണ്. ഒരു മാസം കൂടി കാലാവധി നീട്ടാൻ ഗവർണർക്ക് അധികാരമുണ്ട്.
സെർച്ച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയെ തീരുമാനിക്കാൻ തയ്യാറാകാത്ത വി സി സിൻഡിക്കേറ്റ് പ്രതിനിധിയെയാണ് ഉൾപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ വി സിയുടെ വാദത്തോട് കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും നിയമ ഭേദഗതിക്ക് അനുമതി നൽകാതിരിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ ഡോ. ദേബാഷിഷ് ചാറ്റർജി, കർണാടക കേന്ദ്ര സർവകലാശാല വി സി ഡോ ബട്ടു സത്യനാരായണ എന്നിവരാണ് ഗവർണർ നൽകിയ സെർച്ച് കമ്മിറ്റി അംഗങ്ങൾ.
ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ കാലാവധി തീരുന്നതുവരെ സെനറ്റ് പ്രതിനിധിയെ നല്കാതിരിക്കാനാണ് സർവകലാശാല നീക്കം. ഇ സാഹചര്യത്തിലാണ് ഗവർണർ വി സിക്കെതിരെ അന്ത്യശാസനം നടത്തിയിരിക്കുന്നത്. വി സി സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ ഗവർണർ തീരുമാനിച്ച രണ്ടംഗ കമ്മിറ്റിയെ മുൻനിർത്തി വി സി നിയമനത്തിനുള്ള വിജ്ഞാപന നടപടികളുമായി മുന്നോട്ടു പോകാനാണ് സൂചന.
Comments