പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മീഷൻ അനുമതി നൽകി.100 സീറ്റുകളാണ് അനുവദിച്ചത്. ഈ വർഷം മുതൽ പ്രവേശനം തുടങ്ങുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കി. നേരത്തെ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ മെഡിക്കൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി നൽകിയത്.
സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.ലേബർ റൂമും ബ്ലഡ് ബാങ്കും യാഥാർത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം.ആർ.ഐ, ന്യൂറോളജി സേവനങ്ങൾ, ഐസിയു, ഡയാലിസിസ് യൂണിറ്റുകൾ, കാർഡിയോളജി, കാർഡിയോ തൊറാപ്പി എന്നിവയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. നിലവിൽ കോന്നി മെഡിക്കൽ കോളേജിൽ ഒപി, ഐപി, അത്യാഹിത വിഭാഗം ആരംഭിച്ചിട്ടുണ്ട്. അക്കാഡമിക് ബ്ലോക്ക് പൂർത്തീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2020 സെപ്തംബർ 14 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തത്. ഒപി മതൽ മേജർ ഓപ്പറേഷൻ തിയേറ്റർ വരെ ഉടൻ സജീകരിക്കുമെന്ന് അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഒന്നും നടപ്പിലായിരുന്നില്ല.പിന്നീട് പ്രതിഷേധത്തെ തുടർന്ന് ആശുപത്രിയിൽ പേരിന് ചില വികസനപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.രണ്ട് കൊല്ലമായിട്ടും ഇത് വരെ ഒ പി ചികിത്സയില്ല.
കിടത്തി ചികിത്സ തുടങ്ങിയെങ്കിലും അനുബന്ധ പരിശോധനാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആളുകൾ ആശുപത്രിയെ സമീപിക്കാറില്ല.
അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി മന്ത്രി വീണാ ജോർജ് കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
Comments