കൊച്ചി; ലൈംഗികാതിക്രമ കേസിൽ പരാതി നൽകിയ ഉദ്യോഗസ്ഥയ്‌ക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്.സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരെ പരാതി നൽകിയ സീനിയർ ക്ലർക്കിന് സംരക്ഷണം നൽകാനാണ് കോടതി ഉത്തരവിട്ടത്.നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി വി.ആർ.ബാബു സമർപ്പിച്ച ഹർജിയിലാണ് പരാതിക്കാരിക്ക് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടത്.
പ്രതിയായ വി ആർ ബാബു രാഷ്‌ട്രീയ സ്വാധീനമുള്ളയാളാണെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. വി ആർ ബാബുവിൽ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. ഇത് പരിഗണിച്ചാണ് പരാതിക്കാരിക്ക് പോലീസ് സംരക്ഷണം ഒരുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
ലൈംഗികാതിക്രമ പരാതിയിൽ തൃശൂർ വലപ്പാട് സഹകരണ ബാങ്ക് സെക്രട്ടറിയായ വി.ആർ.ബാബുവിനെതിരെ നടപടിയെടുത്തിരുന്നു.ലോക്കൽ കംപ്ലൈന്റ്‌സ് കമ്മിറ്റിയാണ് ബാബുവിനെതിരെ നടപടിയെടുത്തത്.
നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം ഭരിക്കുന്ന ബാങ്ക് ഭരണസമിതിയും ഹർജി നൽകിയിരുന്നു.എന്നാൽ ഭരണസമിതിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.തൊഴിലിടത്തിൽ പീഡനമുണ്ടായാൽ പ്രതിക്കൊപ്പമാണോ ഭരണ സമിതി നിൽക്കേണ്ടതെന്ന് കോടതി ചോദിച്ചു.
Comments