ലണ്ടൻ: ലോകത്ത് പലയിടത്തും ലോട്ടറിയും നറുക്കെടുപ്പും തകൃതിയായി നടക്കാറുണ്ട്.കോടിക്കണക്കിന് രൂപയാണ് പലരാജ്യങ്ങളിലും ലോട്ടറികളിൽ സമ്മാന തുകയായി നൽകുന്നത്. ലോട്ടറി അടിക്കുന്നതിലൂടെ ജീവിതം കരകയറ്റുന്നവർ നിരവധിയാണ്. എന്നാൽ ഭാഗ്യവാനെ തേടിയെത്തി ശല്യപ്പെടുത്തുന്നവരും ഉണ്ട്.
കേരളത്തിൽ ഓണം ബമ്പർ അടിച്ച ഓട്ടോറിക്ഷാ തൊഴിലാളി അനൂപിന്റെ അവസ്ഥ നമ്മളെല്ലാവരും കണ്ടെതാണ്. സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് രാവും പകലും അദ്ദേഹത്തെ തേടിയെത്തിയത്. സ്വസ്ഥമായ ജീവിതത്തിന് ഇത് വലിയ തടസ്സം സൃഷ്ടിച്ചപ്പോൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തുകയായിരുന്നു.രണ്ടാം സമ്മാനത്തിന് അർഹനായ ആ ഭാഗ്യവാനാകട്ടെ പേരുവിവരങ്ങൾ വെളിപ്പെടുത്താതെ ബുദ്ധിപൂർവ്വം നീങ്ങി.
25 കോടി അടിച്ച ആളുടെ സ്ഥിതി ഇങ്ങനെയാണെങ്കിൽ 1500 കോടി ലോട്ടറി അടിച്ചവന്റെ അവസ്ഥ എന്തായിരിക്കും? ആളുകൾ വിമാനം പിടിച്ചുവരെ വന്ന് സഹായം അഭ്യർത്ഥിക്കും അല്ലേ? ബ്രിട്ടനിൽ കഴിഞ്ഞ ദിവസം നടന്ന യൂറോ മില്യൺസ് നറുക്കെടുപ്പിൽ ഒരു സാധാരണക്കാരനായ യുവാവ് സമ്മാനാർഹനായി. ഏകദേശം 1508 കോടി രൂപയാണ് സമ്മാനത്തുക. എന്നാൽ തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. മനസമാധാനം വേണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതായത് ഭാഗ്യവാനെ ശല്യപ്പെടുത്തുന്ന ഏർപ്പാട് ഇവിടെ നമ്മുടെ കൊച്ചു കേരളത്തിൽ മാത്രമല്ല അങ്ങ് ദൂരെ ലണ്ടനിൽ വരെയുണ്ടെന്ന് അർത്ഥം.
ലോകത്തെ മൂന്നാമത്തെ വലിയ സമ്മാനത്തുക നൽകുന്ന യൂറോ മില്യൺസിന്റെ ഇതിന് മുമ്പിലെ സമ്മാനാർഹരും പേരുവിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. തങ്ങൾക്ക് അപ്രതീക്ഷിതമായി വന്നു ചേർന്ന ഭാഗ്യം മറ്റുള്ളവരുമായി പങ്കുവെക്കുവാനോ മറ്റ് അപകടങ്ങളിൽ ചെന്ന് ചാടാനോ അവർ ഒരുക്കമല്ല.
Comments