കോട്ടയം: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി മുൻ എം എൽ എ, പി സി ജോർജ്. കേരളത്തിൽ തീവ്രവാദികളെ വളർത്തുന്നത് പിണറായി വിജയനാണ്. പോപ്പുലർ ഫ്രണ്ടിന്റെ സംരക്ഷകൻ മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും പി സി ജോർജ് പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പി സി ജോർജിന്റെ പ്രതികരണം.
പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദത്തെ ലഘൂകരിക്കാനാണ് പിണറായി വിജയൻ ഭൂരിപക്ഷ തീവ്രവാദമെന്ന് പറയുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ദേശവിരുദ്ധമാണ്. കേരളം പോലൊരു സംസ്ഥാനത്തെ ഭീകരവാദികൾക്ക് ഏൽപ്പിച്ചു കൊടുത്തത് മാർക്സിസത്തിന്റെ അപചയമാണെന്നും പി സി ജോർജ് പറഞ്ഞു.
കെ ടി ജലീൽ എം എൽ എ രാജ്യദ്രോഹിയാണ്. അയാൾ ഇന്ത്യക്കെതിരെ പാകിസ്താനെ പിന്തുണച്ച് സംസാരിച്ചവനാണ്. ഇന്ത്യയിൽ കേരളത്തിൽ മാത്രമേയുള്ളൂ കമ്മ്യൂണിസം. ബംഗാളിൽ ജനങ്ങൾ തീർത്തു കളഞ്ഞു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ, സിപിഎം ഇതെല്ലാം ഒന്നാണ്. സജി ചെറിയാനും ഇ എം എസും രാജ്യദ്രോഹ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും പി സി ജോർജ് ചൂണ്ടിക്കാട്ടി.
പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് പാകിസ്താൻ പാർലമെന്റിലേക്ക് മത്സരിക്കുന്നവർക്കാണ് കൊടുക്കേണ്ടത്. പോപ്പുലർ ഫ്രണ്ട് രാജ്യദ്രോഹികളും ആർ എസ് എസ് രാജ്യസ്നേഹികളുമാണ്. ഹിന്ദുക്കളുടെ ഭാഗത്ത് നിന്നും ക്രിസ്ത്യാനികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്നും പി സി ജോർജ് വ്യക്തമാക്കി.
പാലാ ബിഷപ്പും താനും പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്. പേടിച്ച് ജീവിക്കാൻ ഉദ്ദേശിക്കുന്നില്ല. പോയാൽ ഏതായാലും ഒറ്റയ്‌ക്ക് പോകില്ല. അവന്മാരിൽ പത്തമ്പത് എണ്ണത്തേയും കൊണ്ടേ പോകൂവെന്നും പി സി ജോർജ് അഭിമുഖത്തിൽ വ്യക്തമാക്കി.
Comments