തിരുവനന്തപുരം: ഗവർണറുമായുള്ള പോര് തുടരുന്നതിനിടെ കേരള സർവകലാശാലയുടെ പ്രത്യേക സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. പുതിയ വിസിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റിയിലേക്ക് സെനറ്റ് അംഗത്തെ നിശ്ചയിക്കണമെന്ന ഗവർണറുടെ അന്ത്യശാസനവും ഇത് സംബന്ധിച്ചുള്ള നടപടികളും യോഗത്തിൽ ചർച്ചയാകും. അതേസമയം സർവ്വകലാശാല തീരുമാനത്തിൽ കടുത്ത അതൃപ്തിയുള്ള ഗവർണർ, പുതിയ വിസിയെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്. സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വിസി വിസമ്മതിച്ച സാഹചര്യത്തിൽ ഗവർണ്ണർ സ്വന്തം നിലയ്ക്ക് നിയമന നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് വിവരം.
സെനറ്റ് പ്രതിനിധി വൈകിയതിനെ തുടർന്ന് യുജിസിയുടെയും ഗവർണറുടെയും പ്രതിനിധികളെ ഉൾക്കൊള്ളിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് പുതിയ വി സിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റിക്ക് ഗവർണർ രൂപം നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് സെനറ്റ് പ്രതിനിധിയെ ഈ മാസം 26നു മുൻപ് നാമനിർദേശം ചെയ്യണമെന്ന് കേരള വി സിയോട് ഗവർണർ നിർദ്ദേശിച്ചത്.
വീണ്ടും സെനറ്റ് യോഗം ചേരാൻ കഴിയില്ലെന്ന നിലപാടാണ് വിസി ഗവർണറെ അറിയിച്ചത്.ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ പ്രമേയം പാസാക്കിയ സാഹചര്യത്തിൽ വീണ്ടുമൊരു സെനറ്റ് യോഗം വിളിക്കുന്നതിൽ പ്രസക്തിയില്ലെന്നും വി സി മറുപടി നൽകിയിരുന്നു. എന്നാൽ വിസിയുടെ മറുപടിയിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.ഇതിനിടയിലാണ് പ്രത്യേക സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരുന്നത്.
അതേസമയം സെനറ്റ് പ്രതിനിധിയെ നാമനിർദേശം ചെയ്തില്ലെങ്കിലും പുതിയ വി സി യെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് രാജ്ഭവൻ. വിസി നിയമനത്തിനുള്ള ആദ്യപടിയായി അപേക്ഷകളും നോമിനേഷനുകളും സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ സെർച്ച് കമ്മിറ്റി കൺവീനർക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്തമാസം കാലാവധി അവസാനിക്കുന്ന സെർച്ച് കമ്മറ്റി ആവശ്യമെങ്കിൽ ഒരു മാസത്തേക്ക് കൂടി ഗവർണർക്ക് നീട്ടാമെന്നാണ് വിവരം.അടുത്തമാസം 24നാണ് നിലവിലെ വൈസ് ചാൻസിലർ ആയ വിപി മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്.
Comments