തിരുവനന്തപുരം : ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകൾ ഇന്ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. വൈകിട്ട് 5 മണിമുതൽ 8 മണിവരെയാണ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന്റെ പരിശീലനം. അതിന് മുന്നോടിയായി നായകൻ രോഹിത്ത് ശർമ മാദ്ധ്യമങ്ങളെ കാണും. ഉച്ചയ്‌ക്ക് 1 മണിമുതൽ 4 വരെയാണ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലനം.
ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ വൈകിട്ട് മൂന്ന് മണിക്കൂർ പരിശീലനം നടത്തി. നാളെ വൈകിട്ട് 7 മണിക്കാണ് മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടം. മൂന്ന് വർഷം മുമ്പാണ് കേരളത്തിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നത്. അതിനാൽ തന്നെ ഇത്തവണത്തെ മത്സരം കേരളക്കരയിലെ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന നാലാമത്തെ രാജ്യാന്തര മത്സരമാണ് ഇത്. മൂന്ന് മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് ഇന്ത്യ തോൽവി അറിഞ്ഞത്.ഓസ്ട്രേലിയക്കെതിരെ പരമ്പര 2-1ന് സ്വന്തമാക്കിയ ആവേശത്തിലാണ് ടീം ഇന്ത്യ സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയുമായി പരമ്പര കളിക്കാനിറങ്ങുന്നത്. ലോകകപ്പ് ക്രിക്കറ്റിന് മുമ്പ് രണ്ടു സുപ്രധാന ടീമുകൾക്കെതിരെ കളിക്കാൻ സാധിക്കുന്നതിന്റെ ഗുണമാണ് താരങ്ങൾക്ക് ലഭിക്കുന്നത്. താരങ്ങളുടെ ക്ഷമത കാര്യമായി വർദ്ധിക്കുന്നതിന്റെ സന്തോഷത്തിലുമാണ് ടീം ഇന്ത്യ.
ഓസ്ട്രേലിയക്കെതിരെ അത്യുഗ്രൻ ഫോമിലേയ്‌ക്ക് ഉയർന്ന വിരാട് കോഹ്ലിയും സൂര്യ കുമാർ യാദവും ഹാർദ്ദിക് പാണ്ഡ്യയും രോഹിത് ശർമ്മയും ആരാധകർക്ക് വലിയ ആവേശ മാണ് നൽകുന്നത്. മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയും പൊടിപൊടിക്കുകയാണ് . 73 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. 1400 അപ്പർ ടിയർ ടിക്കറ്റുൾപ്പെടെ 5200 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. അപ്പർ ടിയർ ടിക്കറ്റ് നിരക്ക് 1500 രൂപയും പവലിയന് 2750 രൂപയുമാണ്. കുടാതെ കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6000 രൂപയാണ് നിരക്കായി വരുന്നത്.
Comments