ന്യൂഡൽഹി: സംസ്ഥാന പോലീസിലെയും ഇന്റലിജൻസ് വിഭാഗത്തിലെയും നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കാൻ പോപ്പുലർ ഫ്രണ്ട് ചാരന്മാരെ നിയോഗിച്ചിരുന്നതായി അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ജില്ലാ തലങ്ങളിൽ പ്രവർത്തിക്കുന്ന ചാരന്മാർ പോലീസിന്റെയും സംസ്ഥാന ഇന്റലിജൻസിന്റെയും നീക്കങ്ങൾ മനസ്സിലാക്കി സംഘടനയുടെ ജില്ലാ അദ്ധ്യക്ഷന്മാർക്ക് നേരിട്ടാണ് റിപ്പോർട്ടുകൾ കൈമാറിയിരുന്നത്.
കേരളത്തിൽ ‘പച്ചവെളിച്ചം’ എന്ന പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പോലീസ് ഉദ്യോഗസ്ഥർ വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിരുന്നതായി വാർത്തകൾ വന്നിരുന്നു. ആർ എസ് എസ് നേതാക്കളുടെയും എൽഡിഎഫ്- യുഡിഎഫ് മുന്നണികളിലെ മുസ്ലീം ഇതര നേതാക്കളുടെയും പോർട്ട് ഫോളിയോയും വീടുകളിലേക്കുള്ള റൂട്ട് മാപ്പുകളും ചോർത്തിയതിന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പോലീസ് ഉദ്യോഗസ്ഥരെ പിടികൂടിയ സംഭവങ്ങളും വാർത്തയായിരുന്നു.
അതേസമയം ഇന്ന് രാജ്യവ്യാപകമായി കേന്ദ്ര ഏജൻസികൾ നടത്തിയ രണ്ടാം ഘട്ട പരിശോധനയിൽ 90 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അറസ്റ്റിലായത്. കർണാടക, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, അസം, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു പരിശോധനകൾ. ഡൽഹിയാണ് പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനമെങ്കിലും കേരളം കേന്ദ്രമാക്കിയാണ് ഇവർ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഈ സാഹചര്യത്തിൽ, കേരളത്തിൽ ഇനിയും പരിശോധനകൾ ശക്തമാക്കുമെന്നാണ് സൂചന.
Comments