ഡൽഹി: അന്തരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ടോക്യോയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. വിവിധ ലോക നേതാക്കളുടെയൊപ്പം ഷിൻസോ ആബേയ്‌ക്ക് നരേന്ദ്രമോദി ആദരാഞ്ജലികൾ അർപ്പിച്ചു. ചടങ്ങുകളിൽ പങ്കെടുത്ത് ആദരം ആർപ്പിക്കാനെത്തിയ നരേന്ദ്രമോദി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി കൂടിക്കാഴ്ചയും നടത്തി.
‘ഈ വർഷമാദ്യം ഞാൻ ടോക്കിയോയിൽ ആയിരുന്നപ്പോൾ, മുൻ പ്രധാനമന്ത്രി ആബെയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വീണ്ടും ഞാൻ തിരിച്ചെത്തുമെന്ന് കരുതിയിരുന്നില്ല. അദ്ദേഹം ഒരു മികച്ച നേതാവായിരുന്നു. അതിശയകരമായ വ്യക്തിയും, ഇന്ത്യ-ജപ്പാൻ സൗഹൃദത്തിൽ ആത്മവിശ്വാസമുണ്ടായിരുന്ന ആളായിരുന്നു ഷിൻസോ ആബേ. ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കും!’ എന്ന് ശവസംസ്കാരത്തിൽ പങ്കെടുത്ത ശേഷം നരേന്ദ്രമോദി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
അതേസമയം, ഷിൻസോ ആബെയുടെ ശവസംസ്‌കാര ചടങ്ങ് വളരെ വിപുലമായാണ് ജപ്പാൻ സർക്കാർ നടത്തിയത്. രാഷ്‌ട്രീയ നേതാക്കളുടെ ശവസംസ്‌കാരം രാജ്യത്ത് ഔദ്യോഗികമായി നടത്തുന്ന രീതി ജപ്പാനില്ല. സർക്കാർ നേതൃത്തിൽ ശവസംസ്‌കാര ചടങ്ങുകൾ ലഭിച്ച രാജ്യത്തെ തന്നെ രണ്ടാമത്തെ രാഷ്‌ട്രീയനേതാവാണ് ആബേ. ദശാബ്ദങ്ങൾക്ക് മുൻപായിരുന്നു ആദ്യത്തേത്.
Comments