ഓഫീസിലെ അലമാരകളും മേശകളും കസേരകളും തൂക്കിവിറ്റ് പ്യൂൺ. ഒഡീഷയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പഴയ കെട്ടിടത്തിലെ സാധനങ്ങളാണ് ഇയാൾ വിറ്റത്. മദ്യപിക്കാൻ വേണ്ടിയായിരുന്നു പ്യൂണിന്റെ ഈ നീക്കം.
ഗഞ്ജാം ജില്ലയിലെ ബർഹാംപൂർ നഗരത്തിലാണ് സംഭവം. രണ്ട് വർഷം മുൻപ് ഈ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇതോടെ പഴയ കെട്ടിടത്തിന്റെ ചുമതല പ്യൂണിനെ ഏൽപ്പിച്ചു. അവിടേക്ക് ആരും തിരിഞ്ഞ് നോക്കാതെയായി.
പെട്ടെന്ന് ഒരു ആവശ്യത്തിന് വേണ്ടിയാണ് ഒരു ഉദ്യോഗസ്ഥൻ ഫയൽ തപ്പി പഴയ കെട്ടിടത്തിലേക്ക് പോയത്. അവിടെ ചെന്നപ്പോൾ ആ കാഴ്ച കണ്ട് അദ്ദേഹം ഞെട്ടിപ്പോയി. ഓഫീസിന് വാതിലോ, ജനാലകളോ, അകത്ത് മേശകളോ അലമാരകളോ ഒന്നുമില്ല. പതിറ്റാണ്ടുകൾ പഴക്കമുള്ള ഫയലിന്റെ കൂമ്പാരങ്ങളും അവിടെ കാണാനില്ലായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്യൂണിനെ പിടികൂടിയത്. പഴയ ഓഫീസിലെ സാധനങ്ങളെല്ലാം തൂക്കി വിറ്റതായി പ്യൂൺ സമ്മതിച്ചു. മദ്യപിക്കാൻ വേണ്ടിയാണ് ഇയാൾ ഇതെല്ലാം ആക്രിക്കടക്കാർക്ക് വിറ്റത്. രണ്ടു കൊല്ലമായി ഇങ്ങനെ കിട്ടിയ പണം കൊടുത്ത് കള്ളും കുടിച്ച് കിടക്കാറാണ് പതിവെന്നും പ്യൂൺ തുറന്നു പറഞ്ഞു. മൂക്കറ്റം മദ്യപിച്ച് ഓഫീസിൽ തന്നെയായിരുന്നു പ്യൂണിന്റെ കിടപ്പ്.
Comments