കാബൂൾ: പാകിസ്താൻ- അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ഗ്രാമത്തിൽ നിന്നും മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെടുത്തു. ബോൽദാക് ഗ്രാമത്തിൽ നിന്നും 12 അസ്ഥികൂടങ്ങളാണ് കണ്ടെടുത്തത്. കഴിഞ്ഞ വർഷം താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുക്കുന്നതിന് മുൻപ് രൂക്ഷമായ ഏറ്റുമുട്ടൽ നടന്ന സ്ഥലമാണ് ബോൽദാക്.
കൂട്ടക്കൊല നടത്തി കുഴിച്ചുമൂടിയ നിലയിലായിരുന്നു അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. കാർഷിക ആവശ്യങ്ങൾക്കായി ഗ്രാമീണർ നിലം കുഴിച്ചപ്പോൾ തലയോട്ടിയും എല്ലിൻ കഷണങ്ങളും കണ്ടെടുത്തു. തുടർന്ന് കൂടുതൽ കുഴിച്ചപ്പോഴാണ് ബാക്കി അവശിഷ്ടങ്ങൾ കൂടി കണ്ടെടുത്തത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ സംഘടനകൾ താലിബാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 2021 ഓഗസ്റ്റിലായിരുന്നു താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തത്. പോരാട്ടങ്ങൾ നടന്ന കാലഘട്ടത്തിൽ കൂട്ടക്കൊല ചെയ്യപ്പെട്ട അഫ്ഗാൻ സൈനികരുടേയോ താലിബാൻ വിരുദ്ധരുടേയോ മൃതദേഹ അവശിഷ്ടങ്ങളാകാം ഇവയെന്നാണ് സൂചന.
Comments