ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവ്. സംഭവവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലാണ് മുദ്രാവാക്യം പഠിപ്പിച്ചത് കുട്ടിയുടെ പിതാവാണെന്ന് വ്യക്തമാക്കുന്നത്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.
പോപ്പുലർഫ്രണ്ട് റാലികളിൽ സ്ഥിരം മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകനാണ് കുട്ടിയുടെ പിതാവ്. റാലിയിൽ മുഴക്കുന്നതിനായി അവിലും മലരും കുന്തിരിക്കവും വാങ്ങിവച്ചോയെന്നുള്ള മുദ്രാവാക്യം എഴുതി തയ്യാറാക്കിയത് പിതാവാണ്. റാലിക്ക് മുന്നോടിയായി ഇത് കുട്ടിയ്‌ക്ക് പഠിപ്പിച്ച് നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധങ്ങളിലും ഇയാൾ കുട്ടിയെ പങ്കെടുപ്പിച്ചു. റാലിയിൽ ഇയാൾ കുട്ടിയെ കൊണ്ട് പ്രകോപനകരമായ മുദ്രാവാക്യങ്ങൾ വിളിപ്പിച്ചു. റാലിയിലെ മുദ്രാവാക്യങ്ങൾ പോപ്പുലർഫ്രണ്ട് നേതാക്കൾക്കിടുടെ ശ്രദ്ധയാകർഷിച്ചതോടെ കുട്ടിയെ കൂടുതൽ റാലികളിൽ പങ്കെടുപ്പിക്കാൻ ആരംഭിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.
പോപ്പുലർഫ്രണ്ട് ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ വണ്ടാനം നവാസിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസിൽ ആകെ 34 പ്രതികൾ ഉണ്ട്. ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Comments