തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര നടപടി പക്ഷപാതിത്വമെന്ന് പികെ കുഞ്ഞാലിക്കുട്ടി. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം രാജ്യത്തിന് ഗുണം ചെയ്യില്ല. എന്നാൽ കേന്ദ്രത്തിന്റെ ഈ നടപടിയിൽ സംശയമുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പറഞ്ഞു.
വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന വിഭാഗത്തെ കയറൂരി വിട്ടിരിക്കുകയാണ്. ഇതിനിടയിൽ മറ്റൊരു വിഭാഗത്തെ മാത്രം നിരോധിക്കുന്ന നടപടി സംശയാസ്പദമാണ് എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ എതിരാളി ലീഗാണ്.
പോപ്പുലർ ഫ്രണ്ടിന് നിരോധനമേർപ്പെടുത്തിയ കാര്യം മുസ്ലീം ലീഗ് വിലയിരുത്തും. പോപ്പുലർ ഫ്രണ്ടിന്റെ സിദ്ധാന്തങ്ങളെ നഖശിഖാന്തം എതിർക്കുന്ന പാർട്ടിയാണ് ലീഗ് എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
രാജ്യവ്യാപകമായി നടത്തിയ എൻഐഎ റെയ്ഡിൽ സംഘടന നിരവധി രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. ഇതോടൊപ്പം പിഎഫ്‌ഐയുടെ എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചു. അഞ്ച് വർഷത്തേക്കാണ് വിലക്ക്.
Comments