തിരുവനന്തപുരം: കാര്യവട്ടം ട്വന്റി 20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കക്കെതിരെ 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം, 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഫോമിലേക്ക് മടങ്ങിയെത്തിയ കെ എൽ രാഹുലും മികച്ച ഫോമിൽ തുടരുന്ന സൂര്യകുമാർ യാദവും നേടിയ അപരാജിത അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് തകർപ്പൻ ജയമൊരുക്കിയത്. രാഹുൽ 51 റൺസുമായും സൂര്യകുമാർ യാദവ് 33 പന്തിൽ 50 റൺസുമായും പുറത്താകാതെ നിന്നു. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും നിരാശപ്പെടുത്തി.
റണ്ണൊഴുകും എന്ന പ്രവചിക്കപ്പെട്ടിരുന്ന ഗ്രീൻഫീൽഡിലെ പിച്ചിൽ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്ടൻ രോഹിത് ശർമ്മയുടെ തീരുമാനം ശരിവെച്ച്, സന്ദർശകരെ ബൗളിംഗ് മികവ് കൊണ്ട് ശ്വാസം മുട്ടിച്ച ഇന്ത്യൻ പേസ് നിരയാണ് വിജയത്തിൽ നിർണ്ണായകമായത്. 20 ഓവറിൽ 8 വിക്കറ്റിന് 106 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബൗളർമാർ പിടിച്ചു കെട്ടിയത്.
3 വിക്കറ്റ് വീഴ്‌ത്തിയ അർഷ്ദീപ് സിംഗും 2 വിക്കറ്റുകൾ വീതം വീഴ്‌ത്തിയ ദീപക് ചഹാറും ഹർഷൽ പട്ടേലും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്കോറിൽ നിയന്ത്രിച്ചു നിർത്തിയത്. പവർ പ്ലേയിൽ കത്തിക്കയറിയ ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കൻ മുൻനിരയെ തരിപ്പണമാക്കിയപ്പോൾ, 41 റൺസെടുത്ത ബൗളർ കേശവ് മഹാരാജ് ആണ് സന്ദർശകരുടെ ടോപ് സ്കോറർ ആയത്. 25 റൺസെടുത്ത ഏയ്ഡൻ മാർക്രാമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്ന രണ്ടാമത്തെ ബാറ്റർ.
സ്കോർ
ദക്ഷിണാഫ്രിക്ക: 106/8 (20)
ഇന്ത്യ: 110/2 (16.4)
Comments