പട്‌ന : സ്‌കൂൾ വിദ്യാർത്ഥിനികൾക്കെതിരെ അധിക്ഷേപ പരാമർശവുമായി ബീഹാറിലെ വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഹർജോത് കൗർ. സാനിറ്ററി നാപ്കിനുകൾ വിലകുറച്ച് നൽകണമെന്ന് അഭ്യർത്ഥിച്ച വിദ്യാർത്ഥികളെയാണ് വനിതാ നേതാവ് അപമാനിച്ചത്. ഇന്ന് നിങ്ങൾ സാനിറ്ററി നാപ്കിനുകൾ ആവശ്യപ്പെടുന്നു, നാളെ നിങ്ങൾ ഗർഭനിരോധന ഉറകൾ ആവശ്യപ്പെടും എന്നായിരുന്നു പരാമർശം. സശക്ത് ബേട്ടി, സമൃദ്ധ് ബീഹാർ എന്ന സംവാദ പരിപാടിക്കിടെയായിരുന്നു സംഭവം.
മറ്റുള്ളവരെ കൂടുതലായി ആശ്രയിക്കാതിരിക്കാൻ സർക്കാർ സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകണമെന്നാണ് വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചത്. സർക്കാർ ധാരാളം സൗജന്യങ്ങൾ ജനങ്ങൾക്ക് നൽകുന്നുണ്ട്. 20-30 രൂപ വിലയുള്ള സാനിറ്ററി പാഡുകൾ സർക്കാരിന് തരാൻ സാധിക്കില്ലേ എന്നും വിദ്യാർത്ഥികൾ ചോദിച്ചു അതിന് ”നിങ്ങളുടെ ആവശ്യങ്ങൾക്ക് എന്നെങ്കിലും അവസാനമുണ്ടോ” എന്നായിരുന്നു ഹർജോത് കൗറിന്റെ മറുപടി. ഇന്ന് നിങ്ങൾ നാപ്കിൻ ആവശ്യപ്പെട്ടു, നാളെ ജീൻസും ഷൂസും ആവശ്യപ്പെടും, തുടർന്ന് കുടുംബാസൂത്രണത്തിന്റെ ഭാഗമായി നിങ്ങൾ ഗർഭനിരോധന ഉറകൾ വേണമെന്നും പറയുമെന്ന് ഐഎഎസ് ഉദ്യോഗസ്ഥ കൂടിയായി ഹർജിത് കൗർ പറഞ്ഞു.
സർക്കാരിൽ നിന്ന് ഇതെല്ലാം സൗജന്യമായി വേണമെന്ന് പറയുന്നത് എന്തിനാണെന്നാണ് വനിതാ ഉദ്യോഗസ്ഥ ചോദിച്ചത്. പിന്നാലെ വോട്ടിന് വേണ്ടി വരുമ്പോൾ ഇത്തരത്തിൽ എല്ലാ സൗജന്യങ്ങളും സർക്കാർ വാഗ്ദാനം ചെയ്യുന്നില്ലേ എന്ന് വിദ്യാർത്ഥികൾ ചോദിക്കുന്നു.
എന്നാലിത് ശുദ്ധ മണ്ടത്തരമാണെന്നും വേണ്ടെങ്കിൽ വോട്ട് ചെയ്യേണ്ടെന്നുമാണ് ഇവർ ഉപദേശിക്കുന്നത്. പാകിസ്താൻ ഉണ്ടാക്കൂ എന്നും ഇവർ പറയുന്നു. ഇതിന് മറുപടിയായി” ഞാൻ ഇന്ത്യക്കാരിയാണ്. ഞാൻ എന്തിന് പാകിസ്താൻ ഉണ്ടാക്കണം” എന്നും വിദ്യാർത്ഥിനി ചോദിക്കുന്നുണ്ട്. ഈ സംവാദത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
Comments