ഭോപ്പാൽ: പോപ്പുലർ ഫ്രണ്ടിനെ ഇന്ത്യയിൽ നേരത്തെ നിരോധിക്കണമായിരുന്നെന്ന് എം എൽ എയും, മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗവുമായ ആരിഫ് മസൂദ്. എന്തുകൊണ്ടാണ് സർക്കാർ ഇത്രയും വൈകിയത്. എൻ ഐ എ യും, ഐ ബിയും ഉൾപ്പെടെയുള്ള ഏജൻസികൾ ഭീകര സംഘടനകൾക്കെതിരെ നേരത്തെ കടുത്ത തീരുമാനം എടുക്കണമായിരുന്നു. സർക്കാരിന്റെ നടപടി സ്വാഗതാർഹമാണെന്നും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മതഭ്രാന്ത് പടർത്തി വിദ്വേഷവും, അക്രമവും നടത്തി മുസ്ലിങ്ങളെ ദുരുപയോഗം ചെയ്യുന്നവരെ സമുദായം അകറ്റി നിർത്താൻ തയ്യാറാകണം. വർഗ്ഗീയത പരത്തുന്ന എല്ലാവരേയും ഇതുപോലെ പൂട്ടണം. അതേ സമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് ഉചിതമായ തീരുമാനമാണെന്ന് പറഞ്ഞു മുതിർന്ന കോൺഗ്രസ്സ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. കോൺഗ്രസ്സ് എല്ലാത്തരം വർഗ്ഗീയതയ്‌ക്കും എതിരാണ്. സമൂഹത്തെ ധ്രുവീകരിക്കാൻ ശ്രമിക്കുന്ന ഇവർക്കെതിരെ കോൺഗ്രസ്സ് എല്ലാക്കാലത്തും വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയും തകർത്ത് സാമൂഹിക ധ്രുവീകരണം നടത്തുന്നവർക്കെതിരെ ശക്തമായ നിലപാട് കൈക്കൊള്ളണം. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഭീകരവാദത്തെ രാജ്യത്ത് നിന്നും ഇല്ലാതാക്കാൻ ഒരു പരിധിവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments