ഗുജറാത്ത്: മുദ്ര തുറമുഖത്ത് നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച മാരക ലഹരി മരുന്നായ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ 26-ാം പ്രതിയെ എൻ ഐ എ അറസ്റ്റ് ചെയ്തു. സുശാന്ത് സർക്കാർ എന്ന ആളാണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. ഗാന്ധിധാമിലെ ഡി ആർ ഡി മേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഹെറോയിൻ കടത്ത് കേസിൽ 16 പേർക്കെതിരെ മാർച്ച് 14നാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബാക്കിയുള്ള 9 പേർക്കെതിരെ ഓഗസ്റ്റ് 29 പ്രത്യേക എൻ ഐ എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എൻ ഐ എ പറയുന്നതനുസരിച്ച് അഫ്ഗാനിസ്ഥാൻ പൗരന്മാരായ ഹസ്സൻ ദാദും സഹോദരൻ ഹുസൈൻ ദാദുമാണ് സംഘത്തിലെ പ്രധാനികൾ. ഇവർ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തിലെ കണ്ണികളാണെന്ന് അറിയിച്ചു.
കണ്ടെയ്നറുകൾക്കുള്ളിൽ രഹസ്യമായി സൂക്ഷിച്ച ഹെറോയിൻ കടൽ മാർഗം കടത്താനായിരുന്നു പദ്ധതി. ഹെറോയിൻ അഫ്ഗാനിസ്ഥാനിൽ ശുദ്ധീകരിച്ച് സെമി പ്രോസ്സസിംഗ് ടാൽകിലും, ബിറ്റുമിനസ് കൽക്കരിക്കുള്ളിലും ഒളിപ്പിച്ച് കടത്തുകയാണ് പതിവ്. ലഹരി വസ്തുക്കൾ ഗുജറാത്തിലെ വിവിധ സ്ഥലങ്ങളിലും, കൊൽക്കത്ത, ന്യൂഡൽഹി എന്നിവടങ്ങളിലേക്ക് ട്രക്കുകളിലായും ഒളിപ്പിച്ച് കടത്തുകയാണ് ചെയ്യന്നത്.
അറസ്റ്റിലായ പ്രതി ലഹരി കടത്തുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളിയായിരുന്നു. ഇവർ അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാൻ വഴിയാണ് ഇന്ത്യയിലേക്ക് സെമി പ്രോസ്സസിംഗ് ടാൽക്ക് കയറ്റുമതി ചെയ്യുന്നത്. ജീസസ് ക്രൈസ്റ്റ് ഇമ്പേക്സ് എന്ന സ്ഥാപനത്തിന്റെ പേര് ഉപയോഗിച്ചായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതി കബീർ തൽവാർ ഡൽഹിയിലുള്ള ഇയാളുടെ സ്ഥാപനത്തിലേക്കാണ് ചരക്ക് എത്തിക്കാൻ ശ്രമിച്ചത്. കേസിൽ അന്വേഷണം തുടരുകയാണെന്നും മറ്റു പ്രതികൾക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
Comments