ചെന്നൈ: വേർപിരിഞ്ഞ ഭർത്താവ് കുട്ടിയെ കാണാൻ വീട്ടിലെത്തുമ്പോൾ അതിഥിയായി കണക്കാക്കി ചായയും പലഹാരവും നൽകണമെന്ന വിവാദ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി.ഒരാൾ മറ്റൊരാളോട് എങ്ങനെ പെരുമാറണമെന്ന് ഉപദേശിക്കുന്ന ഉത്തരവ് വിവാഹമോചിതരിൽ ഉചിതമല്ലെന്ന് വിധി റദ്ദാക്കിയ ജസ്റ്റിസ് പരേഷ് ഉപാധ്യായയും ജസ്റ്റിസ് ഡി ഭരതചക്രവർത്തിയുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വിവാഹമോചനം നേടിയ ഭർത്താവ് മകളെ കാണാനനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു വിവാദ നിർദ്ദേശം കോടതി പുറപ്പെടുവിച്ചത്. മക്കളുടെ മുമ്പിൽ അച്ഛനും അമ്മയും സ്‌നേഹത്തോടെ പെരുമാറണമെന്നും മുൻ ഭർത്താവ് കാണാൻ വരുമ്പോൾ ചായയും പലഹാരവും നൽകി കുടുംബമായി കഴിക്കണമെന്നും കോടതി യുവതിയോട് നിർദ്ദേശിച്ചു.
പത്തുവയസുകാരിയായ മകളുടെ മുമ്പിൽ വെച്ച് മോശമായി പെരുമാറിയാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി ഉത്തരവിട്ടു. ഈ വിധിക്കെതിരെ യുവതി നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
സിംഗിൾ ബെഞ്ച് വിധിക്ക് ഉപദേശ സ്വഭാവമാണുള്ളതെന്നും ദൂരസ്ഥലത്ത് ജോലി ചെയ്യുന്ന തനിക്ക് എപ്പോഴും മുൻ ഭർത്താവിന് മകളെ കാണാൻ അവസരമുണ്ടാക്കി നൽകാനും കഴിയില്ലെന്ന് യുവതി വാദിച്ചിരുന്നു.
Comments