ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു. കേന്ദ്ര സർക്കാർ നിരോധമേർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. കേന്ദ്ര നിർദേശത്തെ തുടർന്ന് പിഎഫ്‌ഐ ചെയർമാൻ എഎംഎ സലാമിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതായി ട്വിറ്റർ അറിയിച്ചു. മറ്റു പേരുകളിലോ, പേരൊന്നുമില്ലാതെയോ ട്വിറ്റർ അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം നടപടിയെടുക്കുമെന്ന മുന്നറിയിപ്പും കേന്ദ്രം പുറപ്പെടുവിച്ചു.
ഭീകരവാദ ഫണ്ടിംഗിലും ആഗോള ഭീകര ഗ്രൂപ്പുകളുമായുള്ള ബന്ധത്തിലും പങ്കുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം പിഎഫ്‌ഐയ്‌ക്കും മറ്റ് അനുബന്ധ സംഘടകൾക്കും നിരോധമേർപ്പെടുത്തിയത്. കേന്ദ്ര സർക്കാർ ഉത്തരവ് പാലിച്ച് സംസ്ഥാന സർക്കാർ കേരളത്തിലെ പിഎഫ്‌ഐ ഓഫീസുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിറക്കി. യു.എ.പി.എ സെക്ഷൻ ഏഴ്, എട്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ പോപുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ(എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വുമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ എന്നിവയുടെ ഓഫീസുകളാകും അടച്ച് പൂട്ടുക.
Comments