ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് അദ്ധ്യക്ഷനായി മത്സരിക്കണമെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്ന് നേതൃത്വം ഗെഹ്‌ലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നായിരുന്നു മത്സരിക്കാനില്ലെന്ന് ഗെഹ് ലോട്ട് അറിയിച്ചത്. അതേസമയം കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനായി ശശി തരൂർ എംപിയും ദ്വിഗ്‌വിജയ് സിംഗും വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
ഉച്ചയോടെയായിരുന്നു അശോക് ഗെഹ്‌ലോട്ട് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് മണിക്കൂറോളം കൂടിക്കാഴ്ച തുടർന്നു. രാജസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവ വികാസങ്ങളിൽ സോണിയ ഗാന്ധിയോട് മാപ്പ് ചോദിച്ചതായി ഗെഹ്‌ലോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. വർഷങ്ങളായി കോൺഗ്രസിന്റെ നിരവധി പദവികൾ അലങ്കരിച്ച വ്യക്തിയാണ് താൻ. എന്നാൽ ആദ്യമായാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഇത് തന്നെ അതീവ ദു:ഖിതനാക്കി. ഈ സാഹചര്യത്തിൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല. മുഖ്യമന്ത്രിയായി താൻ തുടരണോ എന്ന കാര്യം സോണിയാ ഗാന്ധി തീരുമാനിക്കട്ടേയെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയാണെങ്കിൽ സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നൽകണം എന്നായിരുന്നു ഹൈക്കമാൻഡിന്റെ നിലപാട്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന തീരുമാനത്തിൽ ഗെഹ്‌ലോട്ട് ഉറച്ചു നിന്നിരുന്നു. ഈ തീരുമാനം ഹൈക്കമാൻഡുമായുള്ള അസ്വാരസ്യങ്ങൾക്ക് കാരണമായതോടെയായിരുന്നു അദ്ദേഹം സോണിയ ഗാന്ധിയെ കണ്ടത്.
വെള്ളിയാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് എത്തിയാകും ശശി തരൂരും ദ്വിഗ്‌വിജയ് സിംഗും നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. ഉച്ചയ്‌ക്ക് 12.45 ഓടെ ഇരുവരും കോൺഗ്രസ് ആസ്ഥാനത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
Comments