പൊളിറ്റിക്കൽ ഇസ്ലാമിന്റെ സ്ഥാപനമാണ് പോപ്പുലർ ഫ്രണ്ട് എന്ന് എറണാകുളം-അങ്കമാലി രൂപത. പോപ്പുലർ ഫ്രണ്ടും, എസ്ഡിപിഐയുമായുള്ള രാഷ്ട്രീയ ബന്ധം ഇടതു-വലതുമുന്നണികൾ അവസാനിപ്പിക്കാത്തിടത്തോളം കാലം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറുമെന്നും അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിൽ പറയുന്നു. ‘പോപ്പുലറാകുന്ന മത തീവ്രവാദം’ എന്ന പേരിലുള്ള ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തീവ്രവാദികളുടെ സംഘടനയ്‌ക്ക് പ്രവർത്തിക്കാൻ കേരളം അനുമതി നൽകുന്നു എന്നതിന്റെ ഉദാഹരണമാണ് ഹർത്താൽ ദിനത്തിൽ കണ്ട തീവ്രവാദികളുടെ അഴിഞ്ഞാട്ടം. അള്ളാഹുവിന്റെ ഭരണത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനകളുടെ നേതൃസ്ഥാനത്താണ് പോപ്പുലർ ഫ്രണ്ട്. സിമിയായും എൻഡിഎഫ് ആയും പിഎഫ്‌ഐ ആയും രൂപീകരിക്കപ്പെടുമെങ്കിലും രാഷ്‌ട്രീയ ഇസ്ലാം എന്ന അടിസ്ഥാനത്തിൽ നിന്നാണ് ഇവരെല്ലാം പ്രവർത്തിക്കുന്നത്.
”അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ല” എന്ന സന്ദേശത്തെ തീവ്ര വർഗീയ പ്രവർത്തനങ്ങളിലൂടെ അടിയന്തിര ദൗത്യമായി ഏറ്റെടുത്തുകൊണ്ട് പൊളിറ്റിക്കൽ ഇസ്ലാമിന്റെ സ്ഥാപനമാണ് സംഘടനയുടെ ലക്ഷ്യം എന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു
പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും അക്കൗണ്ടിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ എത്തിയത് 120 കോടി രൂപയാണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഐഎസ്‌ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഉൾപ്പെടെയുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കാണ് ഈ പണം ചെലവഴിച്ചത്. പ്രധാനമന്ത്രിയെ ബീഹാറിൽ നടന്ന റാലിക്കിടെ വധിക്കാൻ ശ്രമിച്ചുവെന്ന റിമാന്റ് റിപ്പോർട്ടിലെ പരാമർശം ഗൗരവമുള്ളതാണ്.
കേരളത്തിൽ മാത്രമാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം അക്രമാസക്തമായത്. നിരവധി കെഎസ്ആർടിസി ബസുകൾക്ക് തകർക്കപ്പെട്ടു. 10,000 കോടിയുടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് പ്രതിഷേധത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും പരസ്പരം പഴിചാരി തടി രക്ഷിക്കാൻ ശ്രമിക്കുകയാണ്. ഈ പരിപാടി ഉപേക്ഷിച്ച് പോപ്പുലർ ഫ്രണ്ടുമായും അവരുടെ രാഷ്‌ട്രീയ സംഘടനയായ എസ്ഡിപിഐയുമായുമുള്ള ബന്ധം നിർത്തുകയാണ് വേണ്ടത്. ഇതിന് ഇരു മുന്നണികളും തയ്യാറാകാത്തിടത്തോളം കാലം തീവ്രവദ പ്രവർത്തനങ്ങൾക്ക് വളക്കൂറുളള മണ്ണായി കേരളം മാറും. ഉരുക്കുമുഷ്ടികൊണ്ട് ഹർത്താലിനെ നേരിടാൻ ഹൈക്കോടതി നിർദ്ദേശിച്ചപ്പോൾ, വർഗീയ സംഘടനകളെ നിലയ്‌ക്ക് നിർത്താനും നിയന്ത്രിക്കാനും സർക്കാരിന്റെ മുഷ്ടിക്ക് ഉരുക്കുബലം പോരാ എന്നാണ് തെളിയുന്നത്.
വർഗീയ സംഘടനകളുടെ സാമുദായിക മുഖവും, സാമുദായിക സംഘടനകളുടെ വർഗീയ സ്വരവും മറയില്ലാതെ പുറത്തുവരുന്ന പുതിയ കാലത്ത് വോട്ട് ബാങ്കിനപ്പുറത്ത് ജനക്ഷേമം ലക്ഷ്യമിടുന്ന പൊതുബോധ നിർമ്മിതികളിൽ സർക്കാരിനും മറ്റ് പാർട്ടികൾക്കും ഉത്തരവാദിത്വമുണ്ട്.
നേരത്തെ കേരളത്തിന്റെ ചുമലിലിരുന്ന് വർഗീയ മുദ്രാവാക്യം വിളിച്ച കുഞ്ഞ്, ഇപ്പോൾ വല്ലാതെ മുതിർന്ന് വളർന്നു വഷളായിരിക്കുകയാണ്. വർഗീയതയുടെ തീവ്ര ആശയങ്ങളാണ് ഹർത്താലിനിടെ തെരുവിൽ മാരകായുധങ്ങളായി അഴിഞ്ഞാടിയത്. ഭൂരിപക്ഷ വർഗീയതയ്‌ക്ക് ഇടമില്ലാത്ത ഈ നാട്ടിൽ മതന്യൂനപക്ഷത്തിന് മദം പൊട്ടുന്നതിനെ വർഗീയവത്ക്കരിക്കാതിരിക്കാൻ ശ്രമിക്കണമെന്ന് ലേഖനത്തിൽ പറയുന്നു. മതബോധം തലയ്‌ക്ക് പിടിച്ച തലമുറയെ പൊതുബോധത്തിലേക്ക് നയിക്കാൻ തയ്യാറാകണമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
Comments