സമകാലിക പരിമിത ഓവർ ക്രിക്കറ്റിനെ പ്രതിഭ കൊണ്ടും ആക്രമണോത്സുകത കൊണ്ടും പുനർനിർവചിച്ച രണ്ട് മഹാന്മാരായ താരങ്ങളാണ് വിരാട് കോഹ്ലിയും ബാബർ അസമും. യുദ്ധസമാനമായി ഇരു രാജ്യങ്ങളിലേയും ആരാധകർ ഏറ്റെടുക്കുന്ന ഇന്ത്യ- പാകിസ്താൻ ക്രിക്കറ്റ് പോരാട്ടങ്ങളിൽ പരസ്പരം വീറോടെ പൊരുതുന്ന ഇരുവരും കളത്തിന് പുറത്ത് നല്ല സുഹൃത്തുക്കളും ക്രിക്കറ്റിന്റെ മാന്യത കാത്ത് സൂക്ഷിക്കുന്നവരുമാണ്. ഇരുവരും തമ്മിലുള്ള രൂപസാദൃശ്യം നേരത്തേ തന്നെ ആരാധകർ ശ്രദ്ധിച്ചിരുന്ന കാര്യമാണ്. എന്നാൽ ഇവരുടെ ബാല്യകാല ചിത്രങ്ങൾ തപ്പിയെടുത്ത് സാദൃശ്യം തിരഞ്ഞ് ട്രെൻഡിംഗ് ആക്കുകയാണ് ട്വിറ്ററിൽ ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് പ്രേമികൾ.
ബാറ്റിംഗിലും സമാനമായ ശൈലി പിന്തുടരുന്ന താരങ്ങളാണ് കോഹ്ലിയും അസമും. കുട്ടിക്കാലത്ത്, ഏകദേശം സമാനമായ വസ്ത്രങ്ങൾ അണിഞ്ഞ് നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് നിലവിൽ ട്വിറ്ററിൽ തരംഗമാകുന്നത്. ഇരുവരും സഹോദരങ്ങളാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ചിത്രത്തിന് താഴെ കമന്റ്റുകളായി നിറയുന്നത്.
2008ൽ അന്താരാഷ്‌ട്ര കരിയർ ആരംഭിച്ച താരമാണ് വിരാട് കോഹ്ലി. എന്നാൽ വിരാട് തന്റെ കരിയറിന്റെ പാരമ്യത്തിൽ നിന്നിരുന്ന 2015ലായിരുന്നു ബബർ അസം അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിക്കുന്നത്. അടുത്തയിടെ വിരാട് കോഹ്ലിക്ക് ഫോം നഷ്ടമായപ്പോൾ, മികച്ച ഫോമിൽ കളിച്ച് പാകിസ്താന്റെ നായക പദവിയിൽ എത്തിയതാണ് ബാബർ അസമിന്റെ നേട്ടം. എന്നാൽ കഴിഞ്ഞ ഏഷ്യാ കപ്പിൽ വിരാട് ഫോം വീണ്ടെടുത്തപ്പോൾ, ഫോം ഔട്ടിന്റെ പേരിൽ ബാബർ പഴി കേട്ടിരുന്നു.
ഏതായാലും അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇരു ടീമുകളുടെയും സാദ്ധ്യതകൾ വലിയ തോതിൽ ആശ്രയിക്കുന്നത് ഈ രണ്ട് താരങ്ങളുടേയും ബാറ്റുകളെ ആയിരിക്കും എന്നതിൽ തർക്കമില്ല.
Comments