ന്യൂഡൽഹി: ഉത്തരവാദിത്വം ഏറ്റെടുക്കാതെ അധികാരം ആസ്വദിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒരു കോൺഗ്രസുകാരന്റെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും ഗാന്ധി കുടുംബത്തോടുളള ഭക്തിയിലാണ്. അല്ലാതെ പാർട്ടിയോടല്ല. അങ്ങനൊരു അന്തരീക്ഷമാണ് കോൺഗ്രസിൽ സൃഷ്ടിച്ചുവെച്ചിരിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ വിമർശിച്ചു.
കോൺഗ്രസിന്റെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ വിമർശനം. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി കുടുംബത്തിന് പുറത്താണെങ്കിൽ കോൺഗ്രസിൽ ഒന്നുമാകില്ല. ഒരാൾ പാർട്ടിയിൽ നിന്ന് രാജിവെച്ചാൽ കോൺഗ്രസ് വക്താവ് വന്ന് പറയുന്നത് അയാൾ ഗാന്ധി കുടുംബത്തെ വഞ്ചിച്ചുവെന്നാണ്. അല്ലാതെ പാർട്ടിയെ വഞ്ചിച്ചുവെന്നോ രാജ്യത്തെ വഞ്ചിച്ചുവെന്നോ പറയുന്നില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി.
ഗാന്ധി കുടുംബമാണ് എല്ലാം നൽകുന്നതെന്നാണ് അവർ പറയുന്നത്. പക്ഷെ രാജ്യത്തെ ജനങ്ങളാണ് അധികാരം നൽകുന്നതെന്ന കാര്യം വിസ്മരിക്കുകയാണെന്നും ഹിമന്ത ചൂണ്ടിക്കാട്ടി. കോൺഗ്രസുകാർക്ക് മഹാത്മാ ഗാന്ധിയോട് ആരാധനയുണ്ടാകാം. പക്ഷെ എങ്ങനെയാണ് മറ്റൊരു ഗാന്ധി കുടുംബത്തോട് അത് ഉണ്ടാക്കിയെടുത്തതെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്ന് മുൻ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന അദ്ദേഹം പറഞ്ഞു.
2019 ൽ പാർട്ടിയുടെ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത ആളാണ് രാഹുൽ. അദ്ദേഹം അമേഠിയിലും പരാജയപ്പെട്ടു. എന്നാൽ ഇപ്പോഴും പാർട്ടിക്കുളളിൽ തീരുമാനമെടുക്കുന്നത് രാഹുലാണെന്ന് ഹിമന്ത പരിഹസിച്ചു. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളോടും പാർട്ടിയോടും പാർലമെന്ററി സംവിധാനത്തോടും ഉത്തരവാദിത്വം കാണിക്കാതെ അധികാരം ആസ്വദിക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപകടകരമായ വസ്തുതയാണെന്നും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി.
Comments