തൃശൂർ : ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് ദേവസ്വത്തിലെ ചിലരും കരാറുകാരും ചേർന്ന് വൻ തട്ടിപ്പ് നടത്തുന്നതായി ആരോപണം. ക്ഷേത്രത്തിന്റെ പേരിൽ രണ്ട് വെബ്സൈറ്റുകളുണ്ട്. രണ്ടും ഒഫിഷ്യൽ ആയാണ് അവകാശപ്പെടുന്നത്. എന്നാൽ ടെണ്ടർ പരസ്യങ്ങളും മറ്റും ഒരു സൈറ്റിൽ മാത്രമാണ് വരുന്നത്. ഭക്തർ ഓൺലൈൻ സേവനങ്ങൾക്കായി കയറുന്ന സൈറ്റിലല്ല ഈ പരസ്യങ്ങൾ ഉള്ളത്. ഇത് ഇഷ്ടക്കാർക്ക് മാത്രമായി കരാറുകൾ നൽകാനാണെന്നാണ് ആക്ഷേപം.
ക്ഷേത്രത്തിന്റെ പേരിലുള്ള രണ്ട് വെബ്‌സൈറ്റുകൾ
https://guruvayurdevaswom.in/
https://guruvayurdevaswom.nic.in/
ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ ആയി വഴിപാട് നടത്താൻ പണമടച്ചവരെ തട്ടിപ്പിനിരയാക്കുന്നെന്നും ആരോപണം ഉയരുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്തരാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്. ഓൺലൈനായി പണമടച്ചതിനു ശേഷം ക്ഷേത്രത്തിലെത്തുമ്പോൾ പണമടച്ചത് കിട്ടിയില്ല എന്നുള്ള മറുപടികളാണ് ലഭിക്കുന്നത്. ദേവസ്വത്തിലെ തന്നെ ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നാണ് ആരോപണം.
തുലാഭാരത്തട്ടിൽ പണം വെപ്പിക്കുന്ന ഏർപ്പാടിനെതിരെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ദേവസ്വത്തിന്റെ രശീതി തുകയായ നൂറു റൂപയ്‌ക്ക് പുറമേ തുലാഭാരത്തട്ടിൽ പണം ഇടാൻ ഭക്തരെ നിർബന്ധിക്കുന്നുണ്ടെന്ന് പരാതി ഉയർന്നിരുന്നു. ഭക്തർ തുലാഭാരത്തട്ടിൽ പണം വെക്കരുതെന്നും, നൂറു രൂപ വീതം ഭക്തരിൽ നിന്നും ദേവസ്വം ഈടാക്കുന്നുണ്ടെന്നും മലയാളം ഇംഗ്ലീഷ് ,തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ തുലാഭാരം നടത്തുന്ന സ്ഥലത്ത് പരസ്യം വെക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
കരാർ എടുത്ത കരാറുകാരന് ഈ പണം ലഭിക്കുന്ന തരത്തിൽ ഒരു മാഫിയ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. ഇങ്ങനെ കിട്ടുന്ന പണം പല ദേവസ്വം ഉദ്യോഗസ്ഥർക്കും മാസപ്പടിയായി കിട്ടുന്നുണ്ടെന്നാണ് സൂചന.തുലാഭാരത്തട്ടിൽ ഒരു ഭക്തൻ പണം വെച്ചപ്പോൾ കുറഞ്ഞു പോയതിന് അദ്ദേഹത്തെ ആക്ഷേപിച്ചതിനെ തുടർന്നാണ് വിഷയം ചർച്ചയായതും ഹൈക്കോടതി ഇടപെട്ടതും.
ഗുരുവായൂരപ്പനെ കാണാനെത്തുന്ന ഭക്തരെ തട്ടിപ്പിനിരയാക്കുന്ന പ്രത്യേക സംഘങ്ങൾക്കെതിരെ രാഷ്‌ട്രീയ ഭേദമെന്യേ എതിർപ്പ് ഉയരുന്നുണ്ട്. എന്നാൽ പരസ്യമായി പറഞ്ഞാൽ പീഡനവും നടപടികളും ഉണ്ടാകുമെന്ന ഭയമാണ് പരാതികൾ ഔദ്യോഗികമായി പുറത്ത് വരാത്തതിന്റെ കാരണം.
Comments