ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ജാമ്യം കിട്ടിയെങ്കിലും മുൻ ജെ എൻ യു വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിന് പുറത്തിറങ്ങാനാകില്ല. കലാപാഹ്വാനം ഉൾപ്പെടെയുള്ള കേസുകളിൽ നടപടികൾ തുടരുന്നതിനാലാണ് ഇത്.
2019ൽ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ചാർജ്ജ് ചെയ്ത രാജ്യദ്രോഹ കേസിലാണ് ഇമാമിന് ഡൽഹി സാകേത് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റ് രണ്ട് കേസുകളിൽ ഇയാൾക്ക് ജാമ്യം ലഭിച്ചിട്ടില്ല.
31 മാസം ജയിലിൽ കഴിഞ്ഞതിനാലാണ് ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ചാർജ്ജ് ചെയ്ത രാജ്യദ്രോഹ കേസിൽ ഷർജീൽ ഇമാമിന് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെയും കലാപാഹ്വാനങ്ങളുടെയും പേരിൽ ചാർജ്ജ് ചെയ്ത മറ്റ് കേസുകളിൽ ഷർജീൽ ഇമാം നിലവിൽ നടപടികൾ നേരിടുകയാണ്. ഇന്ത്യയിൽ നിന്നും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ വേർപെടുത്താൻ മുസ്ലീം സംഘടനകൾക്ക് ആഹ്വാനം നൽകിയ കേസും ഇതിൽ ഉൾപ്പെടുന്നു.
Comments