കണ്ണൂർ: യൂണിഫോം പാന്റിന്റെ നീളം പോരെന്ന് പറഞ്ഞ് പ്ലസ്ടു വിദ്യാർത്ഥിയെ സ്കൂൾ പ്രിൻസിപ്പൾ അധിക്ഷേപിച്ചതായി പരാതി. സഹപാഠികൾക്കിടയിൽ വച്ച് നേരിട്ട അപമാനം സഹിക്കാനാകാതെ വിദ്യാർത്ഥി മൂന്ന് ദിവസമായി ക്ലാസിൽ പോകുന്നില്ല. രക്ഷിതാക്കളുടെ പരാതിയിൽ ചൈൽഡ് ലൈൻ കേസെടുത്തു. ഇറുകിയ വസ്ത്രമാണ് ധരിച്ചതെന്ന് പ്രിൻസിപ്പൾ അധിക്ഷേപിച്ചതായി വിദ്യാർത്ഥി പറയുന്നു. വടകരയിലെ സ്വകാര്യ സ്കൂളിനെതിരെയാണ് ആരോപണം.
സുഹൃത്തുക്കളോടൊപ്പം നിൽക്കുമ്പോഴായിരുന്നു അധിക്ഷേപം . പാന്റിന് നീളമില്ലെന്നും മുടി നീട്ടി പെണ്ണായി നടക്കാൻ നോക്കുകയാണോ എന്ന് പ്രിൻസിപ്പൾ ചോദിച്ചു. ക്ലാസിൽ ഇരിക്കുന്നവർ വരെ കേട്ടു. ബ്ലൂഫിലിമിൽ അഭിനയിക്കാനാണോ വരുന്നതെന്ന് ചോദിച്ചു. അലവലാതി എന്ന് പ്രിൻസിപ്പൾ വിളിച്ചുവെന്നും വിദ്യാർത്ഥി പറയുന്നു.
സംഭവത്തിന് പിന്നാലെ പ്രിൻസിപ്പലിനെ വിളിച്ചതായി കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. തങ്ങൾ പറഞ്ഞത് കേൾക്കാൻ പ്രിൻസിപ്പൾ തയ്യാറായില്ലെന്നും നാളെ അതേ വസ്ത്രം ധരിച്ച് വന്നാൽ മകനെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ ബന്ധു പറഞ്ഞു. പരാതിയിന്മേൽ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. വൈകാതെ പോലീസിലും പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.
Comments