ഗുവാഹത്തി: കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കയെ അനായാസം പരാജയപ്പെടുത്തിയ ടീം ഇന്ത്യ രണ്ടാം ടി20യിൽ നാളെ ഇറങ്ങുന്നു. ജയിച്ചാൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യയ്‌ക്ക് സ്വന്തമാകും. ഇതിനിടെ ഗുവാഹാത്തിയിലെ അന്തരീക്ഷത്തിൽ മഴ ഭീഷണിയായി നിൽക്കുകയാണ്.
കഴിഞ്ഞ മത്സരത്തിൽ ഓപ്പണർ റോളിൽ രാഹുലും മധ്യനിരയിൽ സൂര്യകുമാർ യാദവും നേടിയ അർദ്ധസെഞ്ച്വറികളാണ് ഇന്ത്യയുടെ ജയം ആധികാരികമാക്കിയത്. നിലവിൽ മികച്ച ഫോമിലുള്ള രോഹിതും കോഹ്ലിയും കാര്യവട്ടത്ത് തിളങ്ങില്ലെങ്കിലും ഇനിയുള്ള മത്സരത്തിൽ അവരുടെ പ്രകടനം മികച്ചതായാൽ സന്ദർശകർക്ക് രണ്ട് ടി20യും പരമ്പര യിലെ മൂന്ന് ഏകദിന മത്സരവും വലിയ വെല്ലുവിളിയാകും.
ഇർപ്പം വില്ലനായതാണ് കാര്യവട്ടത്ത് റൺസ് ഒഴുക്കിന് എതിരായത്. ഗുവാഹാത്തിയിലും ബൗളിംഗിനെ തുണയ്‌ക്കുന്ന പിച്ചായിരിക്കുമെന്ന് ക്യൂറേറ്റർ അറിയിച്ചു കഴിഞ്ഞു. അങ്ങിനെയെങ്കിൽ ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കുമെന്നാണ് സൂചന. ഇന്ത്യ മുമ്പ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇതേ മൈതാനത്ത് 122 റൺസിന് പുറത്തായിട്ടുള്ളത് വെല്ലുവിളിയാണ്. ഇരുടീമുകളും രണ്ടാമത് ബാറ്റു ചെയ്യാനാകും ആഗ്രഹിക്കുക.
ബൗളിംഗിൽ ബുംമ്ര പരിക്കുമൂലം ടീമിൽ നിന്നും മാറിയത് വെല്ലുവിളിയാണ്. ഡെത്ത് ഓവറുകളിലെ കരുത്ത് ചോരാതിരിക്കാനാകും ഇന്ത്യ ഇനി ശ്രദ്ധിക്കുക. മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . മധ്യനിരയിൽ അശ്വിന്റെ പരിചയ സന്പന്നത റണ്ണൊഴുക്ക് തടയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Comments