മുംബൈ: ഛത്രപതി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 4.9 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി എത്തിയ യുവതിയെ കസ്റ്റംസ് പിടികൂടി. ചെരുപ്പിനടിയിൽ പ്രത്യേകമായി ഒളിപ്പിച്ചാണ് ലഹരി മരുന്ന് കടത്താൻ ശ്രമിച്ചത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് കൊക്കെയ്ൻ കണ്ടെത്തിയത്.
യുവതിയിൽ നിന്ന് പിടിച്ചെടുത്ത ലഹരി വസ്തു 490 ഗ്രാം ഉണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി യുവതിയെ ചോദ്യം ചെയ്യും. ലാഹരി മരുന്നുമായി പിടികൂടിയ യുവതിയുടെ ചെരുപ്പ് പരിശോധിക്കുന്നതിനിടെയാണ് ലഹരി വസ്തു കണ്ടെത്താനായത്. ചെരുപ്പ് കീറി കൊക്കെയ്ൻ പുറത്തെടുക്കുന്ന വീഡിയോ ഉദ്യോഗസ്ഥർ ട്വിറ്ററിൽ പങ്കുവെച്ചു.
മുംബൈ വിമാനത്താവളത്തിൽ 24 കാരറ്റിന്റെ 390.670 ഗ്രാം തൂക്കമുള്ള സ്വർണ്ണവുമായി ദുബായിയിൽ നിന്നും എത്തിയ ആളെ അടുത്തിടെ പിടികൂടിയിടുന്നു. പിടിച്ചെടുത്ത സ്വർണ്ണത്തിന് 18,89,014 രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ചോക്ലേറ്റ് ടോഫിയിലും ഷർട്ടിന്റെ മുകളിൽ രണ്ടു ലെയറുകളിലായി പേപ്പർ പാക്കിംഗ് ചെയ്ത രീതിയിലാണ് ഇയാൾ സ്വർണ്ണം ഒളിപ്പിച്ചിരുന്നത്.
സ്വർണ്ണം, ലഹരി വസ്തുക്കൾ, സിഗരറ്റ്, ടുബാക്കോ, കറൻസി, മദ്യം, മുതലായവ കണ്ടെത്തുന്നതിന്റെ ഭാഗമായി യാത്രക്കാരെ പരിശോധന നടത്താം എന്ന് ജൂലൈ മാസത്തിൽ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കള്ളക്കടത്ത് മാഫിയകളെ ചെറുക്കാനാണ് ഉദ്യോഗസ്ഥ നീക്കം. ഇതിന്റെ ഭാഗമായി സ്കാനിംഗിനായി ട്രാക്ക് ഡിവൈസ് ഇൻസ്റ്റാൾ ചെയ്‌തെന്ന് വൃത്തങ്ങൾ അറിയിച്ചു.
Comments