തിരുവനന്തപുരം: മണക്കാട് പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നടത്തിയ പരിശോധനയിൽ എൻഐഎ സംഘത്തിന് കണ്ടെത്താനായത് സുപ്രീംകോടതിയെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുളള രേഖകൾ. അയോദ്ധ്യയിലെ തർക്കമന്ദിരം പുനർനിർമിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റർ ആണ് മണക്കാട് പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. ഓഫീസ് എൻഐഎ സംഘം സീൽ ചെയ്തു.
കൊച്ചിയിൽ നിന്ന് എത്തിയ എൻഐഎ സംഘമാണ് മണക്കാട് ഓഫീസിൽ പരിശോധന നടത്തിയത്. തിരുവനന്തപുരം താലൂക്ക് ഓഫീസർ വേണുവിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഓഫീസിനുളളിൽ ഷോക്കേസിലാണ് സന്ദർശകർക്ക് കാണത്തക്ക രീതിയിൽ തർക്കമന്ദിരം ഒരു നാൾ പുനർനിർമിക്കുക തന്നെ ചെയ്യുമെന്ന ആഹ്വാനത്തോടുളള പോസ്റ്റർ പ്രദർശിപ്പിച്ചത്. ഇൻശാ അല്ലാഹ് എന്നും ഇതിൽ കുറിച്ചിരുന്നു. ഇതിന് സമീപം ഖുർ ആൻ പതിപ്പ് ഉൾപ്പെടെയുളള മതഗ്രന്ഥങ്ങളും വെച്ചിട്ടുണ്ടായിരുന്നു.
ഇത് കൂടാതെ പോപ്പുലർ ഫ്രണ്ടിന്റെ പ്രചാരണ ബോർഡുകളും പ്രചാരണ സാമഗ്രികളും ഓഫീസിൽ നിന്ന് പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടിന്റെ യോഗങ്ങളും ക്യാമ്പുകളും നടന്നിരുന്നത് ഈ കെട്ടിടത്തിലാണ്.
കെട്ടിടം ഒരു ട്രസ്റ്റിന്റെ പേരിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്ന് ആയിരുന്നു ഇവർ പറഞ്ഞിരുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനം യുഎപിഎ ട്രിബ്യൂണൽ പരിഗണിക്കാനിരിക്കെ കോടതി വിധിയെപ്പോലും വെല്ലുവിളിക്കുന്ന രേഖകൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
Comments