എറണാകുളം: കുഴിമന്തി പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമൻ. കുഴിമന്തി എന്ന ഭക്ഷണത്തോട് വിയോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. പരാമർശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നത്.
തന്റെ കുഴിമന്തി പോസ്റ്റ് വിവാദമായെന്ന് മനസ്സിലാക്കുന്നുവെന്ന് ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചു. കുഴിമന്തി എന്ന ഭക്ഷണം കഴിച്ചിട്ടുണ്ട്. കുഴി മന്തിയോട് വിരോധമൊന്നുമില്ല. എന്നാൽ ആ പേരിനോട് അന്നും ഇന്നും വിയോജിപ്പ് ആണ്. തന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കുകയും ദു:ഖിപ്പിക്കുകയും ചെയ്തു. അതിൽ ഖേദം അറിയിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ദിവസത്തേക്ക്എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാൽ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കുമെന്ന് വി.കെ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇത് സമൂഹമാദ്ധ്യമത്തിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഖേദ പ്രകടനവുമായി അദ്ദേഹം രംഗത്തുവന്നത്..
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കുഴിമന്തിപ്പോസ്റ്റ്
സാമാന്യം തരക്കേടില്ലാത്ത വിധത്തിൽ വിവാദമായിരിക്കുന്നു
എന്ന് മനസ്സിലാക്കുന്നു.
?
ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാൽ……
എന്ന വാചകത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്.
നടക്കാത്ത കാര്യമാണെന്ന പ്രസ്താവനയായി അതിനെ പലരും കണക്കിലെടുത്തില്ല.
പിന്നെ കുഴിമന്തി എന്ന ഭക്ഷണം ഞാൻ കഴിച്ചിട്ടുണ്ട്.
കുഴി മന്തിയോട് വിരോധമൊന്നുമില്ല. ഉണ്ടാക്കുന്നതിനെപ്പറ്റി , അതുണ്ടാക്കുന്ന പാചകക്കാരനെപ്പറ്റി എല്ലാം സസന്തോഷം പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയും എടുത്തിട്ടുണ്ട്. കൈരളി ചാനലിൽ വേറിട്ട കാഴ്ചകളായി അത് സംപ്രേഷണം ചെയ്യുകയും ചെയ്തു.Epi: 832
പക്ഷെ, അന്നും ആ പേരിനോട് വിയോജിപ്പ് ഉണ്ടായിരുന്നു. ആ ഭക്ഷണത്തോടല്ല.
ആ പേരിനോട്. ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാമുണ്ടല്ലോ.
ആ ജനാധിപത്യത്തിൽ ഞാൻ വിശ്വസിക്കുന്നു.
എന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നു എന്നാണ് മനസ്സിലാക്കുന്നത്.
ഞാനാണല്ലോ അതിനൊക്കെ കാരണമായത് എന്നതെന്നെ സങ്കടപ്പെടുത്തുന്നു.
എന്റെ ഖേദം അറിയിക്കുന്നു.
ആകയാലും
പ്രിയരേ
??
തുഞ്ചൻ പറമ്പിൽ നിന്ന്
നേരുന്നു
സ്‌നേഹ സായാഹ്നം
Comments