ചെന്നൈ: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 29-നായിരുന്നു അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൃതദേഹം നാളെ രാവിലെ കണ്ണൂരിലേക്ക് കൊണ്ടുവരും. എയർ ആംബുലൻസിൽ എത്തിച്ചതിന് ശേഷം തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കുമെന്നാണ് വിവരം.
1953 ൽ കണ്ണൂർ കോടിയേരിയിലാണ് അദ്ദേഹം ജനിച്ചത്. 1970 മുതൽ 1979 വരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിച്ചിട്ടുണ്ട്. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായും സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ച കോടിയേരി 1982, 1987, 2001, 2006, 2011 തിരഞ്ഞെടുപ്പുകളിൽ തലശേരിയിൽ നിന്നും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. 2006 മുതൽ 2011 വരെ ആഭ്യന്തര-ടൂറിസം മന്ത്രിയായിയായിരുന്നു. 2008ലാണ് പിബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഏറെക്കാലം സിപിഎം സംസ്ഥാന സെക്രട്ടറി ചുമതലയും വഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാത്രി നടത്താനിരുന്ന വിദേശയാത്ര കോടിയേരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണ വാർത്ത പുറത്തുവന്നത്.
Comments