ഖത്തർ: പന്തുകൊണ്ട് പച്ച പുൽത്തകിടിയിൽ കണ്ണഞ്ചിപ്പിക്കുന്ന മായാജാലങ്ങൾ കാഴ്‌ച്ചവെക്കുന്ന ലോക കപ്പ് ഫുട്ബോൾ മത്സരത്തിന് ഇനിവെറും 50 ദിവസങ്ങൾ മാത്രം. ഫുട്ബാൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 2022ലെ ഖത്തർ ലോകകപ്പിന്റെ കിക്കോഫിന് രണ്ടു മാസം തികച്ചില്ല. സർവ്വ സന്നാഹങ്ങളുമായി ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ലോക ഫുട്ബോളിനെ ത്രസിപ്പിക്കുന്ന പ്രതിഭാശാലികൾ പച്ച പട്ടുടുത്ത പരവതാനി വിരിച്ച പുൽ മൈതാനിയിൽ വർണ്ണ വിസ്മയം തീർക്കുന്നത് കാണാൻ തയ്യാറെടുത്തു കഴിഞ്ഞു ഫുട്ബോൾ ലോകം.
നവംബർ 21നാണ് ആദ്യ കിക്കോഫ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഒരു ദിവസം മുൻപേ മത്സരം തുടങ്ങിയേക്കുമെന്ന് ഫിഫ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. ആവേശം വിതറുന്ന ഫുട്ബാൾ മാമാങ്കത്തിന് 50 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആരാധകർ വലിയ സന്തോഷത്തിലാണ്.
32 ടീമുകളുമായി ലോക ഫുട്ബോളിലെ രാജകുമാരന്മാർ മാറ്റുരക്കുന്നതിന്റെ വേദിയാകാൻ ഖത്തറിലേ അത്യാധുനിക സംവിധാനങ്ങളോടു കൂടി പണിതീർത്ത മൈതാനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. തണുത്തുരുകുന്ന കാല ദിനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ നടക്കുമ്പോൾ ഫുട്ബാൾ ലഹരിയിൽ ആനന്ദ നൃത്തമാടാനൊരുങ്ങുകയാണ് ആരാധകർ. 2022 ഡിസംബർ 18 ഞായറാഴ്ചയാണ് ലോകകപ്പ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. 80000 പേർക്ക് ഇരിക്കാവുന്ന ലുസൈൽ സ്റ്റേഡിയത്തിൽ തന്നെയാണ് നടക്കുന്നത്.
2022ലെ ലോകകപ്പ്ഫുട്ബോളിലെ ഗ്രൂപ്പ് മത്സരങ്ങൾ ഇങ്ങനെയാണ്
ഗ്രൂപ്പ് എ: ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലൻഡ്‌സ്
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, യുഎസ്എ, വെയിൽസ്
ഗ്രൂപ്പ് സി: അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്.
ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഓസ്‌ട്രേലിയ, ഡെന്മാർക്ക്, ടുണീഷ്യ
ഗ്രൂപ്പ് ഇ: സ്പെയിൻ, കോസ്റ്റാറിക്ക, ജർമ്മനി, ജപ്പാൻ
ഗ്രൂപ്പ് എഫ്: ബെൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ
ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ.
ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ.
Comments