ലക്‌നൗ: യാത്രയ്‌ക്കായി ട്രാക്ടർ ഉപയോഗിക്കരുതെന്ന അഭ്യർത്ഥനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 26 പേർ മരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി അഭ്യർത്ഥനയുമായെത്തിയത്. കാർഷിക ജോലികൾക്കും സാധനങ്ങൾ കൊണ്ടുപോകുന്നതിനുമാണ് ട്രാക്ടർ ഉപയോഗിക്കുന്നതെന്നും അത് യാത്രക്കാർക്ക് സഞ്ചരിക്കാനല്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസമാണ് 50-ഓളം പേരുമായി ഉന്നാവോയിലെ ചന്ദ്രികദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങിയ ട്രാക്ടറാണ് അപകടത്തിൽപെട്ടത്. കാൺപൂരിലെ ഖതാംപൂർ മേഖലയിലെ കുളത്തിലേക്കാണ് ട്രാക്ടർ മറിഞ്ഞ് 26 പേർ മരിച്ചത്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽപ്പെട്ടവരിൽ കൂടുതൽ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും സംസ്ഥാന സർക്കാർ രണ്ട് ലക്ഷം രൂപയും നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു.
Comments