ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും പിൻമാറുമെന്ന അഭ്യൂഹങ്ങൾ തള്ളി ശശിതരൂർ എംപി. തന്നെ പിന്തുണയ്ക്കുന്നവരെ വഞ്ചിക്കാൻ താത്പര്യമില്ലാത്തതിനാൽ മത്സരത്തിൽ നിന്ന് പിൻമാറില്ലെന്ന് അദ്ദേഹം പറഞ്ഞു.
നെഹ്രു കുടുംബത്തിലെ മൂന്ന് അംഗങ്ങളുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് അവർ ആവർത്തിച്ച് പറഞ്ഞു. നല്ലതും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നേതൃത്വം ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പിൽ നെഹ്രു കുടുംബവും നേതൃത്വവും നിഷ്പക്ഷരുമായിരിക്കും. നല്ല തിരഞ്ഞെടുപ്പ് നടക്കണമെന്നും പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും നെഹ്രു കുടുംബം ആഗ്രഹിക്കുന്നു. സോണിയാഗാന്ധി ഉറപ്പുനൽകിയതിന് ശേഷം തനിക്ക് മത്സരക്കുന്നത് സംബന്ധിച്ച് സംശയമൊന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
”എന്നിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും എന്നെ പിന്തുണക്കുകയും ചെയ്ത എത്രയോ ആളുകളെ ഞാൻ എങ്ങനെ ഒറ്റിക്കൊടുക്കും എന്നതാണ് എന്റെ ചോദ്യം, ഞാൻ അവരെ ഉപേക്ഷിക്കില്ലെന്ന്” അദ്ദേഹം വ്യക്തമാക്കി.എന്നോട് മത്സരിക്കാൻ പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടു. കോൺഗ്രസിലെ സാധാരണ പ്രവർത്തകർ പാർട്ടിയിൽ മാറ്റം ആഗ്രഹിക്കുന്നു, അവരുടെ ശബ്ദമാകാനും യൂത്ത് കോൺഗ്രസിന്റെ ശബ്ദമാകാനും താൻ ആഗ്രഹിക്കുന്നതായി തരൂർ പറഞ്ഞു.
വലിയ’ നേതാക്കൾ സ്വാഭാവികമായും മറ്റ് ‘വലിയ’ നേതാക്കൾക്കൊപ്പമാണ് നിൽക്കുന്നതെന്നും എന്നാൽ രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്.’വലിയ നേതാക്കൾക്ക് ഞങ്ങൾ ബഹുമാനം നൽകുന്നു, എന്നാൽ പാർട്ടിയിലെ യുവാക്കളെ കേൾക്കേണ്ട സമയമാണിത്. പാർട്ടിയുടെ സംഘടനാ ഘടന മാറ്റാൻ ഞങ്ങൾ പ്രവർത്തിക്കും, പാർട്ടി പ്രവർത്തകർക്ക് പ്രാധാന്യം നൽകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എവിടെയോ തീരുമാനിച്ച് കാര്യങ്ങൾ നടപ്പാക്കുന്ന രീതി കോൺഗ്രസിൽ അവസാനിപ്പിക്കണമെന്നും മാറ്റത്തിനുവേണ്ടിയാണ് വോട്ട് ചോദിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.കോൺഗ്രസിന്റെ നിലവിലെ പ്രവർത്തനങ്ങളിൽ തൃപ്തിയുള്ളവർ മല്ലികാർജുൻ ഖാർഗെയ്ക്ക് വോട്ട് ചെയ്യട്ടേയെന്നും പാർട്ടി വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹമുള്ളവർ തനിക്ക് വോട്ട് ചെയ്യണമെന്നും തരൂർ പറഞ്ഞു.
Comments