പുതുച്ചേരി: ഗാന്ധി ജയന്തി ദിനത്തിൽ പുതുച്ചേരിയിൽ ആർഎസ്എസിന്റെ മെഗാറാലി. ആയിരത്തിലധികം പ്രവർത്തകരാണ് പാതകളെ പ്രകമ്പനം കൊള്ളിച്ച റൂട്ട് മാർച്ചിൽ അണി നിരന്നത്. ഗാന്ധി ജയന്തി ദിനത്തിൽ തമിഴ്‌നാട്ടിൽ റൂട്ട് മാർച്ച് അനുവദിക്കില്ലെന്ന സ്റ്റാലിന്റെ പിടിവാശിയെ വെല്ലുവിളിച്ചായിരുന്നു പുതുച്ചേരിയിലെ ആർഎസ്എസിന്റെ റൂട്ട് മാർച്ച്.
ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു റൂട്ട് മാർച്ച് ആരംഭിച്ചത്. പുതുച്ചേരി എംപി എസ്. സെൽവഗണപതി മാർച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു. കുട്ടികൾ ഉൾപ്പെടെ ഗണവേഷത്തിൽ റൂട്ട് മാർച്ചിൽ പങ്കെടുത്തിരുന്നു. പുതുച്ചേരി ആഭ്യന്തര മന്ത്രി എ നമശ്ശിവായവും റൂട്ട് മാർച്ചിൽ പങ്കെടുത്തിരുന്നു.
പുതുച്ചേരി ബാലാജി തിയറ്ററിന് മുൻപിൽ നിന്നായിരുന്നു റൂട്ട് മാർച്ച് ആരംഭിച്ചത്. അതീവ സുരക്ഷയിലായിരുന്നു റൂട്ട് മാർച്ച്. ആയിരത്തോളം പോലീസുകാരാണ് ആർഎസ്എസ് പ്രവർത്തകർക്ക് സുരക്ഷയൊരുക്കിയിരുന്നത്.
കേന്ദ്രഭരണ പ്രദേശം ആണെങ്കിലും ഭൂമിശാസ്ത്രപരമായി തമിഴ്‌നാടിന്റെ ഭാഗമാണ് പുതുച്ചേരി. ഗാന്ധി ജയന്തി ദിനത്തിൽ തമിഴ്‌നാട് സർക്കാർ റാലി നടത്തുന്നതിന് അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇതിനെ മറികടന്നായിരുന്നു പുതുച്ചേരിയിൽ ഗണവേഷത്തിൽ ആർഎസ്എസ് പ്രവർത്തകർ അണിനിരന്നത്.
Comments