ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം പ്രവചിച്ച് അഭിപ്രായ സർവേകൾ. 135നും 143നും ഇടയിൽ സീറ്റുകൾ നേടി സംസ്ഥാനത്ത് ബിജെപി ഭരണത്തുടർച്ച ആവർത്തിക്കുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് തകർന്നടിയുമെന്നും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.
ബിജെപി 135നും 143നും ഇടയിൽ സീറ്റുകൾ നേടി സംസ്ഥാനത്ത് തുടർച്ചയായ ഏഴാം തവണയും അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ്- സീ വോട്ടർ സർവേ പറയുമ്പോൾ, കോൺഗ്രസിന് പ്രവചിക്കപ്പെടുന്നത് 36നും 44നും ഇടയിൽ സീറ്റുകൾ മാത്രമാണ്. ആം ആദ്മി പാർട്ടി 2 സീറ്റുകൾ നേടുമെന്നും സർവേയിൽ പറയുന്നു.
ബിജെപിക്ക് 46.8 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ കോൺഗ്രസിന് ലഭിക്കുന്നത് 32.3 ശതമാനം വോട്ടുകൾ മാത്രമാണ്. ആം ആദ്മി പാർട്ടിക്ക് 17.4 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും സർവേയിൽ പറയുന്നു.
സംസ്ഥാനത്തെ 34.6 ശതമാനം വോട്ടർമാരും ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി തുടരുന്നതിനെ അനുകൂലിക്കുന്നു. കോൺഗ്രസ് നേതാവ് ശക്തി സിംഗ് ഗോഹിൽ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നത് 4.9 ശതമാനം പേർ മാത്രമാണ്. ആം ആദ്മി പാർട്ടി പ്രതിനിധിയെ 15. 6 ശതമാനം പേരും പിന്തുണയ്‌ക്കുന്നു.
2017ൽ ഗുജറാത്തിൽ ബിജെപിക്ക് 99 സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് 77 സീറ്റുകളായിരുന്നു. കഴിഞ്ഞ തവണത്തേതിനേക്കാൾ സീറ്റുകളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കാൻ ബിജെപിക്ക് സാധിക്കുമ്പോൾ, കോൺഗ്രസിന് കഴിഞ്ഞ തവണ കിട്ടിയതിന്റെ പകുതി സീറ്റുകൾ പോലും തികയ്‌ക്കാൻ സാധിക്കില്ലെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്.
Comments