ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. വിദഗ്ധ പരിചരണത്തിനായി അദ്ദേഹത്തെ അതിതീവ്ര വിഭാഗത്തിലേക്ക് മാറ്റി. മൂത്രത്തിലെ അണുബാധയ്‌ക്കൊപ്പം രക്തസമ്മർദ്ദവും ശ്വാസതടസ്സവും നേരിട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നത്.
മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. 82 കാരനായ അദ്ദേഹം ഓഗസ്റ്റ് 22 നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. മുലായം സിംഗ് യാദവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പാർട്ടി പ്രവർത്തകർ ദയവായി ആശുപത്രിയിലേക്ക് വരരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് മുലായത്തെ ചികിത്സിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
രോഗാവസ്ഥയെ കുറിച്ച് അറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുലായത്തിന്റെ മകനും സമാജ് വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാവിധ സഹായവും പിന്തുണയും ഇരുവരും വാഗ്ദാനം ചെയ്തിരുന്നു.
ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് മുലായം സിംഗ് യാദവ്.
Comments