മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. 200 കോടി ക്ലബിൽ ഇടം നേടിയ ചിത്രം മലയാളി പ്രേഷകരെ മാത്രമല്ല, മറ്റ് ഭാഷകളിലെ സിനിമാ പ്രേമികളെയും ആവേശഭരിതരാക്കി. പിന്നാലെ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദർ പ്രഖ്യാപിക്കുകയും ചെയ്തു. മോഹൻലാൽ ചെയ്ത വേഷം തെലുങ്കിൽ ചെയ്യുന്നത് ചിരഞ്ജീവിയാണ്. ഗോഡ്ഫാദറിന്റെ ട്രെയിലർ പുറത്തിറങ്ങിയതു മുതൽ ചിത്രം ട്രോളുകളിൽ ഇടം നേടിയിരുന്നു. മോഹൻലാൽ ചെയ്തതിന്റെ ഒരു ശതമാനം പോലും ചിരഞ്ജീവിയ്‌ക്ക് ചെയ്യാൻ സാധിക്കില്ല എന്ന തരത്തിലുള്ള വിമർശനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇപ്പോഴിതാ, മോഹൻലാൽ അഭിനയിച്ച ലൂസിഫറിൽ തനിക്ക് സംതൃപ്തി ഇല്ലായിരുന്നു എന്ന് പറഞ്ഞരിക്കുകയാണ് ചിരഞ്ജീവി.
ഗോഡ്ഫാദർ തിയറ്ററുകളില്‍ എത്താനിരിക്കെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ലൂസിഫര്‍ റീമേക്കിനെക്കുറിച്ച് ചിരഞ്ജീവിയുടെ പ്രതികരണം. ലൂസിഫര്‍ തനിക്ക് പൂര്‍ണ്ണ തൃപ്തി നല്‍കിയ ചിത്രമല്ലെന്നാണ് ചിരഞ്ജീവി പറഞ്ഞത്. ‘ലൂസിഫറില്‍ എനിക്ക് പൂര്‍ണ്ണ തൃപ്തി ഉണ്ടായിരുന്നില്ല. വിരസമായ നിമിഷങ്ങളൊന്നും ഇല്ലാത്ത രീതിയില്‍ ഞങ്ങളതിനെ പുതുക്കിയെടുത്തിട്ടുണ്ട്. ഏറ്റവും എന്‍ഗേജിംഗ് ആയ തരത്തിലാണ് ഗോഡ്‍ഫാദര്‍ എത്തുക. ഈ ചിത്രം എന്തായാലും നിങ്ങള്‍ ഏവരെയും തൃപ്തിപ്പെടുത്തും’ എന്നാണ് ചിരഞ്ജീവിയുടെ അവകാശവാദം. ഇതോടെ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ലൂസിഫർ-ഗോഡ്ഫാദർ ചർച്ച മുറുകിയിരിക്കുകയാണ്.
Chiru on #GodFather : “I was not completely satisfied with #Lucifer, we have upgraded it and made it highly engaging without any dull moments. This will definitely satisfy you all!” pic.twitter.com/MhIhqBGr1F
— AndhraBoxOffice.Com (@AndhraBoxOffice) October 4, 2022
ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഗോഡ്ഫാദർ. മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിരഞ്ജീവിക്കൊപ്പം ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനും അഭിനയിക്കുന്നു എന്നതാണ് ഗോഡ്ഫാദറിന്റെ മറ്റൊരു പ്രത്യേകത. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് നയന്‍താരയാണ്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സത്യദേവ് കഞ്ചാറാണയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ്.തമൻ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം ഒക്ടോബർ 5-ന് തിയറ്ററുകളിലെത്തും.
Comments