കോഴിക്കോട് : സിദ്ധിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് അനുകൂലികൾ കോഴിക്കോട് നടത്താനിരുന്ന സമ്മേളനം പിൻവലിച്ചു. ബിജെപിയുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് പരിപാടി പിൻവലിച്ചത്. ജനപ്രതിനിധികൾ തന്നെ പരിപാടിയിൽ നിന്ന് സ്വയം പിന്മാറുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് അനുകൂലികൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ പങ്കെടുക്കുന്നു എന്ന വാർത്ത ജനം ടിവിയാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. ഇതോടെ സമ്മേളനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. തുടർന്നാണ് ജനപ്രതിനിധികളുടെ പിന്മാറ്റം.
അഭിപ്രായം സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം എന്ന പേരിലാണ് സിദ്ധിഖ് കാപ്പനെ പിന്തുണച്ച് പരിപാടി നടത്താനിരുന്നത്. എന്നാൽ പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. ”വെച്ചാ കുടുമ ചെരച്ചാ മൊട്ട” എന്ന ലെവലിൽ കമ്പും കണയുമില്ലാത്തവർക്ക് എന്തുമാകാം. പക്ഷേ ഈ പേക്കൂത്തിൽ തലവെച്ചു കൊടുക്കുന്ന ജനപ്രതിനിധികൾ പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ ചൂണ്ടിക്കാണിച്ചു.
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ച സാഹചര്യത്തിൽ, സമ്മേളനത്തിന് അനുമതി നൽകണോ എന്ന കാര്യത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസും നിലപാട് വ്യക്തമാക്കണം. സമ്മേളനത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പിന്മാറണമെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ ആവശ്യം. അവർ പരിപാടിയിൽ പങ്കെടുക്കുന്നത് ശരിയല്ലെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഷൈനു അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് ബിജെപിയും ഹിന്ദു ഐക്യവേദിയും പരിപാടിക്കെതിരെ പോലീസിനും എൻഐഎക്കും പരാതി നൽകുകയും ചെയ്തിരുന്നു.
ഇന്ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ യോഗം സംഘടിപ്പിക്കാനായിരുന്നു തീരുമാനം. മുസ്ലീം ലീഗ് നേതാവ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, എം കെ രാഘവൻ എം പി, കെ കെ രമ (എം എൽ എ), മുസ്ലീം ലീഗ് എം എൽ എ, പി ഉബൈദുള്ള, മുൻ നക്‌സലൈറ്റ് ഗ്രോ വാസു, കോൺഗ്രസ് നേതാവ് കെ പി നൗഷാദലി, കേരള പത്രപ്രവർത്തക യൂണിയൻ സെക്രട്ടറി അഞ്ജന ശശി, പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് പ്രസിഡന്റ് എം ഫിറോസ് ഖാൻ, തേജസ് മുൻ മുഖ്യപത്രാധിപർ എൻ പി ചെക്കുട്ടി, സിദ്ധിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ധിഖ് എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.
എന്നാൽ വാർത്ത പുറത്തുവന്നതോടെ നിരോധിത സംഘടനയ്‌ക്ക് വേണ്ടി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തയാളെ പിന്തുണച്ചുകൊണ്ട് നടത്തുന്ന സമ്മേളനത്തിനെതിരെ സമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. തുടർന്നാണ് നേതാക്കൾ സ്വയം പിന്മാറിയത്.
Comments