ദുബായ് : ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുത്തു. യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽനഹ്യാനാണ് ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ക്ഷേത്രം ട്രസ്റ്റി രാജു ഷറൂഫ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ഹിന്ദു മതവിശ്വാസികൾ ആരാധിക്കുന്ന 16 മൂർത്തികളെയാണ് ജബൽ അലിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.
അയ്യപ്പൻ, ഗുരുവായൂരപ്പൻ, ഉൾപ്പെടെ 16 ദൈവങ്ങളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു. ശിവനാണ് പ്രധാന പ്രതിഷ്ഠ. സാഹോദര്യത്തിന്റെ അടയാളമായി സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
82,000 ചതുരശ്ര അടി സ്ഥലത്ത് ഊട്ടുപുരയും കമ്യൂണിറ്റി ഹാളും ഉൾപ്പെടെ ബഹുനില ക്ഷേത്രസമുച്ചയമാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ മാസം ക്ഷേത്രം വിശ്വാസികൾക്ക് തുറന്നുകൊടുത്തിരുന്നു. ഇന്ന് മുതൽ ദിവസവും രാവിലെ 6.30 മുതൽ രാത്രി 8.30 വരെ ക്ഷേത്രം തുറന്നിരിക്കും. സന്ദർശനത്തിന് hindutempledubai.com വഴി ഓൺലൈൻ ബുക്കിങ് നടത്തണം.
ഹിന്ദു വിശ്വാസത്തെക്കുറിച്ചും ഇന്ത്യൻ പൈതൃകത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും കൂടുതലറിയാൻ പുതിയ ക്ഷേത്രം സഹായിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി രാജു ഷറൂഫ് അറിയിച്ചു
Comments