ന്യൂഡൽഹി; പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് യുഎപിഎ ട്രിബ്യൂണലിൽ നടക്കുന്ന കേസിൽ പ്രിസൈഡിംഗ് ഓഫീസറായി ജസ്റ്റീസ് ദിനേശ് കുമാർ ശർമ്മയെ നിയോഗിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റീസ് ദിനേശ് കുമാർ ശർമ്മ. പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും അഞ്ച് വർഷത്തെ നിരോധനം ശരിവെക്കുന്ന കേസാണ് ട്രിബ്യൂണൽ പരിഗണിക്കുക.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആണ് ജസ്റ്റീസ് ദിനേശ് കുമാർ ശർമ്മയെ നിയോഗിച്ചതെന്ന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വുമൻസ് ഫ്രണ്ട്, ജൂണിയർ ഫ്രണ്ട് എംപവർ ഇന്ത്യ ഫൗണ്ടേഷൻ തുടങ്ങിയവയെ ആണ് കേന്ദ്രസർക്കാർ നിരോധിച്ചത്.
നിരോധനത്തിന് നിയമബലം വേണമെങ്കിൽ യുഎപിഎ ട്രിബ്യൂണലിന്റെ അംഗീകാരം ആവശ്യമാണ്. ഇതനുസരിച്ചാണ് സർക്കാർ യുഎപിഎ ട്രിബ്യൂണലിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിച്ചത്. വിദേശത്ത് നിന്നുളള വഴിവിട്ട ഫണ്ട് ശേഖരണവും രാജ്യവിരുദ്ധ പ്രവർത്തനവും സുരക്ഷാ പ്രശ്‌നങ്ങളും ഉൾപ്പെടെയുളള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.
Comments