ഹൈന്ദവ വിശ്വാസികളുടെ ഏറെക്കാലമായുളള ആഗ്രഹം സഫലമാക്കി യുഎഇയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തർക്കായി തുറന്നു. മലയാളികളുടെ ഇഷ്ടദൈവങ്ങളായ അയ്യപ്പനും ശിവനും ഉൾപ്പെടെ 16 ദേവീദേവൻമാരാണ് ജബൽ അലിയിലെ ക്ഷേത്രത്തിൽ വിശ്വാസികൾക്ക് അനുഗ്രഹവർഷം ചൊരിയുന്നത്. ഇന്ത്യൻ, അറബിക് വാസ്തുവിദ്യകൾ കോർത്തിണക്കിയുള്ള രൂപകൽപനയും ആരെയും ആകർഷിക്കുന്നതാണ്.
ആരാധനാലയങ്ങളുടെ നാടായ ജബൽ അലിയിൽ സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യൻ പള്ളിയുടെയും സമീപത്താണ് പുതിയ ക്ഷേത്രവും ഉയർന്നത്. മലയാളികൾ ഉൾപ്പെടുന്ന ആയിരക്കണക്കിന് പ്രവാസികളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമാക്കിക്കൊണ്ടാണ് ക്ഷേത്രം ഭക്തർക്കായി തുറന്നത്.
ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികളുടെ ഇഷ്ട ദൈവങ്ങളായ 16 ആരാധനാ മൂർത്തികളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. ഗണപതി, കൃഷ്ണൻ, മഹാലക്ഷ്മി, അയ്യപ്പൻ തുടങ്ങിയ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. ഇന്ത്യയിൽ നിന്നാണ് ഈ വിഗ്രഹങ്ങൾ എത്തിച്ചത്.
ക്ഷേത്രത്തിന് മുകളിൽ പാറിപറക്കുന്ന ധ്വജം വളരെ അകലെ നിന്നുപോലും കാണാം. പൂക്കളും മണികളും കൊണ്ട് മനോഹരമാക്കിയ പ്രവേശന കവാടം…. താമരപ്പൂവിലൂടെ പകൽ വെളിച്ചം ക്ഷേത്രത്തിന്റെ അകത്തളങ്ങളെ പ്രകാശിപ്പിക്കുന്നു. ഭാരതത്തിലെ പ്രമുഖ ക്ഷേത്രങ്ങളുടെ ചിത്രങ്ങളും ചുവരിൽ കാണാനാകും. തൂണുകളിലെ ചിത്രപ്പണികളാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത.
യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽനഹ്യാനാണ് ക്ഷേത്രം ഭക്തർക്കായി തുറന്നുനൽകിയത്. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ക്ഷേത്രം ട്രസ്റ്റി രാജു ഷറൂഫ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
1000-1200 ഭക്തർക്ക് വരെ ഒന്നിച്ചിരുന്ന് പ്രാർത്ഥന നടത്താനുളള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 6.30 മുതൽ രാത്രി 8 വരെ ക്ഷേത്രം തുറക്കും. ദർശനത്തിന് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ക്യുആർ കോഡ് രീതിയിലുളള ബുക്കിംഗും ക്ഷേത്ര മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്.
സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇതിനുള്ളിൽ പ്രവേശിക്കാൻ മാത്രം ആചാര പ്രകാരം തലയിൽ തുണി ധരിക്കണം.
Comments